
തിരുവന്തപുരം : ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച ചിത്രകല അദ്ധ്യാപകന് 12വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പാങ്ങപ്പാറ സ്വദേശിയായ രാജേന്ദ്രനെയാണ് (65) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ.രേഖ ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽകണം.അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ തടവ് അനുഭവിക്കണം.
2023 മേയ് മുതൽ ജൂൺ 25 വരെയാണ് അയൽവാസി കൂടിയായ പ്രതി ചിത്രകല പഠിപ്പിക്കാൻ കുട്ടിയുടെ വീട്ടിൽ വന്നത്. പഠിപ്പിക്കാൻ വന്നിരുന്ന കാലയളവിൽ പ്രതി പലതവണ കുട്ടിയുടെ ശരീരത്തിൽ തൊടുകയും മോശമായി പെരുമാറുകയും ചെയ്തു. സഹിക്കാനാകാതെ കുട്ടി അമ്മയോടാണ് പീഡന വിവരം വെളിപ്പെടുത്തിയത് . തുടർന്ന് വീട്ടുകാർ ശ്രീകാര്യം പൊലീസിൽ പരാതി നൽകി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ.അതിയന്നൂർ അർ.വൈ.അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 13സാക്ഷികളെ വിസ്തരിക്കുകയും 18രേഖകളും ഹാജരാക്കി. ശ്രീകാര്യം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വി.കെ.ശശികുമാർ, ആശ ചന്ദ്രൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.