pic

ന്യൂയോർക്ക്: യു.എസിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കാഡ് വഹിച്ചിരുന്ന ടെക്സസ് സ്വദേശി എലിസബത്ത് ഫ്രാൻസിസ് (115) ഓർമ്മയായി. ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ വ്യക്തി കൂടിയായിരുന്നു എലിസബത്ത്.

ഇക്കഴിഞ്ഞ ജൂലായിലാണ് എലിസബത്ത് 115 -ാം പിറന്നാൾ ആഘോഷിച്ചത്. 1909ൽ ലൂസിയാനയിലാണ് എലിസബത്തിന്റെ ജനനം. 95 വയസുള്ള മകൾ ഡൊറോത്തി വില്യംസിനും 69 വയസുള്ള ചെറുമകൾ എഥൽ ഹാരിസണിനും ഒപ്പമായിരുന്നു എലിസബത്തിന്റെ താമസം. കിടപ്പ് രോഗിയായിരുന്ന എലിസബത്തിന് ഓർമ്മക്കുറവുണ്ടായിരുന്നു.

എങ്കിലും കുടുംബാംഗങ്ങളെ തിരിച്ചറിയുകയും കാര്യങ്ങൾ മനസിലാക്കുകയും ചെയ്തിരുന്നു. 70കളിൽ ഹൂസ്റ്റണിൽ ഒരു കോഫി ഷോപ്പ് നടത്തിയിരുന്ന എലിസബത്ത് ഒറ്റയ്ക്കാണ് തന്റെ മകളെ വളർത്തിയത്. കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതും പച്ചക്കറി കൃഷിയുമായിരുന്നു പ്രധാന ഹോബികൾ. എലിസബത്തിന്റെ മരണത്തോടെ പെൻസിൽവേനിയ സ്വദേശി നവോമി വൈറ്റ്‌ഹെഡ് (114) യു.എസിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി.

# അമേരിക്കയുടെ മുത്തശ്ശി

 ഒന്നാം ലോക മഹായുദ്ധവും സ്പാനിഷ് ഫ്ലൂവും ടൈറ്റാനിക്ക് കപ്പലിന്റെ തകർച്ചയും അടക്കം ഒരു നൂറ്റാണ്ടിനിടെ ലോകത്തുണ്ടായ സംഭവവികാസങ്ങൾക്ക് സാക്ഷിയായി

 വില്യം ഹോവാർഡ് താഫ്റ്റ് മുതൽ ജോ ബൈഡൻ വരെ 20 പ്രസിഡന്റുമാർ ഇക്കാലയളവിൽ യു.എസിനുണ്ടായി

 ആരോഗ്യകരമായ ഭക്ഷണശീലമായിരുന്നു എലിസബത്തിന്റെ ദീർഘായുസിന്റെ രഹസ്യം

 നടക്കാൻ പോകുന്നത് പതിവായിരുന്നു. 90 വയസ് വരെ പുകവലിയോ മദ്യമോ പരീക്ഷിച്ചിട്ടില്ല

 ഫാസ്റ്റ് ഫുഡ് ഒരിക്കലും കഴിച്ചിട്ടില്ല. പച്ചക്കറികൾ ധാരാളം കഴിച്ചിരുന്നു