djkdjdjd

ന്യൂഡൽഹി: വിമാനങ്ങൾക്ക് പിന്നാലെ രാജ്യവ്യാപകമായി ഹോട്ടലുകൾക്കും ബോംബ് ഭീഷണി. കൊൽക്കത്ത, തിരുപ്പതി, രാജ്‌കോട്ട്, ലക്‌നൗ,​ ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ 40ഓളം ഹോട്ടലുകൾക്ക് ഭീഷണിയുണ്ടായി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. വ്യാജ ഭീഷണികളാണെന്ന് പിന്നീട് കണ്ടെത്തി. മണിക്കൂറുകളോളമാണ് ഹോട്ടലുകളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഭീഷണി വലച്ചത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാൾ സന്ദർശിക്കുന്നതിനിടെയാണ് കൊൽക്കത്തയിലെ പത്ത് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി ഉണ്ടായത്. ഇവയിൽ ഭൂരിഭാഗവും സ്റ്റാർ ഹോട്ടലുകളാണ്. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ലക്‌നൗവിൽ പത്ത് ഹോട്ടലുകൾക്ക് ഇ-മെയിൽ വഴി വ്യാജ സന്ദേശമെത്തി. സ്ഫോടനം ഒഴിവാക്കാൻ 40 ലക്ഷത്തിലധികം മോചനദ്രവ്യവും ആവശ്യപ്പെട്ടു. ബംഗളൂരുവിലെ താജ് വെസ്റ്റ് എൻഡ് ഹോട്ടലിനും ഗുജറാത്തിലെ രാജ്‌കോട്ടിലെ പത്തിലധികം ഹോട്ടലുകൾക്കും ഭീഷണി സന്ദേശമെത്തി. ആന്ധ്രയിലെ തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക്ക് കഴിഞ്ഞ ദിവസം ഭീഷണിയുണ്ടായിരുന്നു.

കഴിഞ്ഞ പത്ത് ദിവസങ്ങളിലായി വിമാനങ്ങൾക്കുനേരെ 250 ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. വ്യാജ ഭീഷണി നടത്തുന്നവർക്കെതിരേ കർശന നടപടി ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി കഴിഞ്ഞദിവസം മുന്നറിയിപ്പു നൽകിയിരുന്നു.