
കൊച്ചി: ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭം കുത്തനെ ഇടിഞ്ഞു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നീ മൂന്ന് കമ്പനികളുടെയും ലാഭം നൂറ് ശതമാനത്തിനടുത്ത് കുറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിലിന്റെ അറ്റാദായം ഇക്കാലയളവിൽ 99 ശതമാനം ഇടിവോടെ 180 കോടി രൂപയായി. മുൻവർഷം അറ്റാദായം 12,967 കോടി രൂപയായിരുന്നു. വരുമാനം മുൻവർഷത്തെ 2.02 ലക്ഷം കോടിയിൽ നിന്ന് നാല് ശതമാനം കുറഞ്ഞ് 1.95 ലക്ഷം കോടി രൂപയിലെത്തി.
ഹിന്ദുസ്ഥാൻ ഓയിലിന്റെ അറ്റാദായം 97.5 ശതമാനം കുറഞ്ഞ് 143 കോടി രൂപയായി. മുൻവർഷം ലാഭം 5,826.9 കോടി രൂപയായിരുന്നു. വരുമാനം 1.02 ലക്ഷം കോടിയിൽ നിന്ന് 5.4 ശതമാനം ഉയർന്ന് 1.08 ലക്ഷം കോടി രൂപയിലെത്തി.
ബി.പി.സി.എല്ലിന്റെ ലാഭം 8,501 കോടിയിൽ നിന്ന് 72 ശതമാനം കുറഞ്ഞ് 2,397 കോടി രൂപയായി. വരുമാനം ഒരു ശതമാനം ഉയർന്ന് 1.17 ലക്ഷം കോടി രൂപയിലെത്തി.
ക്രൂഡോയിൽ വിലക്കുതിപ്പ് വെല്ലുവിളി
പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘർഷങ്ങൾ മൂലം ആഗോള ക്രൂഡോയിൽ വില ബാരലിന് 76 ഡോളറിലേക്ക് ഉയർന്നതാണ് കമ്പനികളുടെ ലാഭത്തെ ബാധിച്ചത്. പെട്രോൾ, ഡീസൽ എന്നിവയുടെ വില നിർണയാവകാശം നഷ്‌ടമായതിനാൽ കമ്പനികൾക്ക് സ്വമേധയ വില്പന വില ഉയർത്താനാകുന്നില്ല. നിലവിൽ ഉത്പാദന ചെലവിനേക്കാൾ കുറഞ്ഞ നിരക്കിലാണ് ഉത്പന്നങ്ങൾ വിൽക്കുന്നത്.
ഇന്ധന വില കൂട്ടാൻ സമ്മർദ്ദം
1. ഐ.ഒ.സിയുടെ റിഫൈനിംഗ് മാർജിൻ ബാരലിന് 13.12 ഡോളറിൽ നിന്ന് 4.08 ഡോളറായി. ബി.പി.സി.എല്ലിന്റെ മാർജിൻ 15.42 ഡോളറിൽ നിന്ന് 6.12 ഡോളറായി.
2. കാലവർഷം കടുത്തതോടെ ഇന്ത്യയിലെ പെട്രോൾ, ഡീസൽ ഉപഭോഗം ഗണ്യമായി കുറഞ്ഞു. വൈദ്യുതി വാഹന വിപണിയിലെ വളർച്ചയും വിനയായി
3. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോൾ, ഡീസൽ എന്നിവയുടെ വില ലിറ്ററിന് രണ്ട് രൂപ കുറച്ചതും കമ്പനികളുടെ ലാഭത്തെ ബാധിച്ചു.
എണ്ണക്കമ്പനികളുടെ ലാഭം മൂന്ന് മാസത്തിനിടെ
27,288 കോടി രൂപയിൽ നിന്ന്
2,720 കോടിയായി താഴ്‌ന്നു