
തിരുവനന്തപുരം: ഒളിമ്പിക്സിൽ രണ്ടാം തവണയും വെങ്കലമെഡൽ നേടിയ പി.ആർ.ശ്രീജേഷിനുള്ള സംസ്ഥാന സർക്കാരിന്റെ അനുമോദനം നാളെ (30ന്) നടക്കും. വൈകിട്ട് 4ന് വെള്ളയമ്പലം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശ്രീജേഷിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 2 കോടി രൂപ പാരിതോഷികം മുഖ്യമന്ത്രി സമ്മാനിക്കും. മന്ത്രി വി.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിക്കും.
പാരിസ് ഒളിമ്പിക്സിന് പിന്നാലെ ആഗസ്റ്ര് 26ന് നടത്താനിരുന്ന പരിപാടിയാണ് നാളെ നടക്കുന്നത്. അന്ന് കായിക വകുപ്പിനെ അവഗണിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി മന്ത്രി അബ്ദുറഹിമാൻ മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടർന്ന് പരപാടി മാറ്രിവയ്ക്കുകയായിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ ശ്രീജേഷും കുടുംബവും തിരുവനന്തപുരത്തേക്ക് തിരിച്ചതിന് പിന്നാലെ പരിപാടി മാറ്റിവച്ചത് വലിയ വിവാദത്തിലെത്തുകയും ചെയ്തിരുന്നു.
നാളെ നടക്കുന്ന ചടങ്ങിൽ പാരിസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിലെ മുഹമ്മദ് അനസ്, എച്ച്.എസ്. പ്രണോയ്, മുഹമ്മദ് അജ്മൽ, അബ്ദുള്ള അബൂബക്കർ എന്നീ 4 മലയാളി താരങ്ങൾക്കും അത്‌ലറ്റിക്സ് ചീഫ് കോച്ച് പി.രാധാകൃഷ്ണൻ നായർക്കും 5 ലക്ഷം രൂപ വീതം പാരിതോഷികവും സമ്മാനിക്കും.
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ പി.യു.ചിത്ര, മുഹമ്മദ് അനസ്, വി.കെ.വിസ്മയ, വി.നീന, കുഞ്ഞുമുഹമ്മദ് എന്നിവരെ പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്‌പോർട്സ് ഓർഗനൈസറായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി വിതരണം ചെയ്യും.