
ഒന്നരവർഷത്തിന് ശേഷം ദുബായിലെ വാടക നിരക്കിൽ കുറവുണ്ടാകുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ എസ് ആന്റ് പി ഗ്ലോബൽ. പുതിയ കെട്ടിട നിർമ്മാണ പദ്ധതികൾ നിരക്ക് കുറയ്‌ക്കാൻ സഹായകരമാകുമെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. ശക്തമായ നിലയിലാണ് ദുബായ്‌യുടെ സമ്പദ്‌വ്യവസ്ഥയെന്നും എസ് ആന്റ് പി ഗ്ലോബൽ വ്യക്തമാക്കി.
താമസവാടക കുത്തനെ കൂടിക്കൊണ്ടിരിക്കുന്ന ദുബായിൽ ഒന്നര വർഷത്തിന് ശേഷം ട്രെൻഡ് മാറുമെന്നാണ് യുഎസ് ആസ്ഥാനമായ എസ് ആന്റ് പി ഗ്ളോബലിന്റെ റിപ്പോർട്ട്. കൊവിഡ് മഹാമാരിക്ക് ശേഷം നഗരത്തിൽ ആരംഭിച്ച വൻകിട പ്രോജക്‌ടുകൾ പൂർത്തിയാകുന്നതോടെ വാടകയിൽ കുറവുണ്ടാകുമെന്നാണ് എസ് ആന്റ് പിയുടെ പഠനം. ആവശ്യമുള്ളതിനേക്കാൾ കൂടുതൽ താമസ സൗകര്യങ്ങൾ 18 മാസത്തിന് ശേഷം ലഭ്യമാകും എന്നാണ് പഠനം പറയുന്നത്.
ദുബായിലെ റിയൽ എസ്‌റ്റേറ്റ് നിക്ഷേപ വളർച്ച യൂറോപ്പിൽ ഉള്ളതിനേക്കാൾ കൂടുതലായിട്ടുണ്ട്. കെട്ടിടങ്ങളുടെ വിൽപനയും വിനിമയവും വർദ്ധിച്ചു. പുതിയ നിർമ്മിതികൾക്ക് ആളുകൾ വലിയ വില നൽകാൻ തയ്യാറാണ്. വാടക നിരക്കിൽ അടുത്ത ഒന്നരവർഷത്തേക്ക് കുറവുണ്ടാകില്ലെങ്കിലും പുതിയ പദ്ധതികൾ വരുന്നതോടെ ലഭ്യത വർദ്ധിക്കുമെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നു. ആവശ്യകത കുറയുന്നതോടെ വാടക നിരക്ക് താഴും. 2026ൽ ദുബായ് ജനസംഖ്യ 40 ലക്ഷത്തിലേക്ക് എത്തുമെന്നും എസ് ആന്റ് പി പറയുന്നു.
പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘർഷങ്ങൾ ദുബായ്‌യുടെ വളർച്ചയെ ബാധിക്കില്ല. വിദേശ നിക്ഷേപകരെ ആകർഷിക്കാനുള്ള വിസാ നിയമ പരിഷ്‌കാരങ്ങൾ ദുബായ്‌യുടെ വളർച്ചയെ സഹായിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.