
ഇൻഡോർ: ഈ വർഷം ആദ്യം ഇന്ത്യയിലെ ഇംഗ്ളണ്ട് ടീമിന്റെ പര്യടനത്തിലാണ് ആദ്യമായി രജത് പാട്ടിദാർ ടീം ഇന്ത്യ സ്‌ക്വാഡിലെത്തിയത്. എന്നാൽ ആറ് ഇന്നിംഗ്‌സിൽ നിന്നും വെറും 63 റൺസ് മാത്രം നേടിയതോടെ 31കാരൻ താരം ടീമിൽ നിന്നും പുറത്തായി. രഞ്‌ജിയിൽ കളിച്ച് കഴിവ് തെളിയിക്കാൻ അന്ന് അധികൃതരുടെ ആവശ്യപ്പെടുകയായിരുന്നു. അന്ന് സംഭവിച്ച അപമാനത്തിന് മികച്ച തിരിച്ചടി നൽകിയിരിക്കുകയാണ് പാട്ടിദാർ ഇപ്പോൾ. കേവലം 68 പന്തിൽ നിന്നാണ് രജത് പാട്ടിദാർ സെഞ്ച്വറി നേടിയത്. രഞ്ജി ചരിത്രത്തിൽ ഏറ്റവും വേഗമേറിയ സെഞ്ച്വറികളിൽ ഒന്നായി മാറി ഇത്.
ഹരിയാനയ്‌ക്കെതിരെ ഇൻഡോറിൽ നടന്ന രഞ്ജി ട്രോഫി മത്സരത്തിന്റെ അവസാന ദിനമായിരുന്നു മദ്ധ്യപ്രദേശിന് വേണ്ടിയുള്ള രജത്തിന്റെ തകർപ്പൻ പ്രകടനം. രഞ്ജി ചരിത്രത്തിൽ ഏറ്റവും വേഗമേറിയ അഞ്ചാമത് സെഞ്ച്വറിയാണിത്. മദ്ധ്യപ്രദേശിനായി നമാൻ ഓജ 2015ൽ കർണാടകയ്‌ക്കെതിരെ നേടിയ 69 ബോളിൽ സെഞ്ച്വറി റെക്കോഡിനെ ഒറ്റബോളിന്റെ വ്യത്യാസത്തിൽ മറികടന്നാണ് രജത് പാട്ടിദാർ അഞ്ചാമനായത്.
സെഞ്ച്വറിക്ക് പിന്നാലെയും റൺ വേട്ടയിൽ പാട്ടിദാർ വേഗം കുറച്ചില്ല. 97 പന്തിൽ 150 റൺസ് പിന്നിട്ട താരം 102 പന്തിൽ 159 റൺസ് നേടി പുറത്തായി. 13 ഫോറുകളും ഏഴ് സിക്‌സറുകളുമടക്കം 155 സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു താരത്തിന്റെ പ്രകടനം.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത മദ്ധ്യപ്രദേശ് 304 റൺസിന് ഓൾഔട്ടായി.മറുപടിയായി ഹരിയാന ഓപ്പണർ ലക്ഷ്യ ദലാലിന്റെ സെഞ്ച്വറി കരുത്തിൽ (271 പന്തിൽ 105) ആണ് മികച്ച സ്‌കോർ നേടിയത്. ഹിമാൻശു റാണ (90), ധീരു സിംഗ് (94) എന്നിവരും മികവ് പുലർത്തി. ഇതിന് മറുപടിയായി രണ്ടാം ഇന്നിംഗ്‌സിലാണ് രജത് പാട്ടിദാർ സെഞ്ച്വറി നേടിയത്. 173 റൺസ് വിജയലക്ഷ്യം തേടി ഹരിയാന മറുപടി ബാറ്റിംഗ് ആരംഭിച്ചു.
നിലവിൽ രഞ്ജിയിൽ ഏറ്റവും വേഗമേറിയ സെഞ്ച്വറി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പേരിലാണ് 48 പന്തിലാണ് പന്ത് തന്റെ സെഞ്ച്വറി നേടിയത്.2016-17 സീസണിൽ ജാർഖണ്ഡിനെതിരെ ഡൽഹിക്കായി ആയിരുന്നു താരത്തിന്റെ പ്രകടനം.ആസാമിന്റെ രാജേഷ് ബോറ 1988ൽ 56 പന്തിൽ സെഞ്ച്വറി അടിച്ചതാണ് രണ്ടാമത്. 56 പന്തിൽ സെഞ്ച്വറി നേടിയ റിയാൻ പരാഗിന്റെതാണ് മൂന്നാമത്. തമിഴ്‌നാടിനായി ഗോവയ്‌ക്കെതിരെ 1995-96ൽ റൂബെൻ പോൾ 60 പന്തിൽ നേടിയ സെഞ്ച്വറിയാണ് നാലാമത്.