
തിരുവനന്തപുരം : ഒളിമ്പിക്സിൽ രണ്ടാം തവണയും വെങ്കലമെഡൽ നേടിയ പി.ആർ.ശ്രീജേഷിനുള്ള സംസ്ഥാന സർക്കാരിന്റെ അനുമോദനവും പാരിതോഷിക വിതരണവും ഇന്ന് നടക്കും .വൈകിട്ട് 4ന് വെള്ളയമ്പലം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിന് മുന്നോടിയായി മാനവീയം വീഥിയിൽ നിന്ന് തുറന്ന വാഹനത്തിൽ ശ്രീജേഷിനെ ആനയിച്ചുകൊണ്ട് ഘോഷയാത്രയുണ്ടാവും. കായിക താരങ്ങളും സ്കൂൾ വിദ്യാർത്ഥികളുമടക്കം മൂവായിരത്തോളം പേർ പങ്കെടുക്കും.
രണ്ടുകോടി രൂപയാണ് ശ്രീജേഷിന് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. പാരിസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിലെ മുഹമ്മദ് അനസ്, എച്ച്.എസ്. പ്രണോയ്, മുഹമ്മദ് അജ്മൽ, അബ്ദുള്ള അബൂബക്കർ എന്നീ 4 മലയാളി താരങ്ങൾക്കും അത്‌ലറ്റിക്സ് ചീഫ് കോച്ച് പി.രാധാകൃഷ്ണൻ നായർക്കും 5 ലക്ഷം രൂപ വീതം പാരിതോഷികവും സമ്മാനിക്കും.
പാരിസ് ഒളിമ്പിക്സിന് പിന്നാലെ ആഗസ്റ്ര് 26ന് നടത്താനിരുന്ന പരിപാടിയാണ് ഇന്ന് നടക്കുന്നത്. അന്ന് കായിക വകുപ്പിനെ അവഗണിച്ചാണ് വിദ്യാഭ്യാസവകുപ്പ് പരിപാടി സംഘടിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി മന്ത്രി അബ്ദുറഹിമാൻ മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടർന്ന് പരിപാടി മാറ്രിവയ്ക്കുകയായിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ ശ്രീജേഷും കുടുംബവും തിരുവനന്തപുരത്തേക്ക് തിരിച്ചതിന് പിന്നാലെ പരിപാടി മാറ്റിവച്ചത് വലിയ വിവാദത്തിലെത്തുകയും ചെയ്തിരുന്നു.
ഇക്കുറി കായിക വകുപ്പും വിദ്യാഭ്യാസവകുപ്പും സഹകരിച്ചാണ് പരിപാടി നടത്തുന്നത്.ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ പി.യു.ചിത്ര, മുഹമ്മദ് അനസ്, വി.കെ.വിസ്മയ, വി.നീന, കുഞ്ഞുമുഹമ്മദ് എന്നിവരെ പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്‌പോർട്സ് ഓർഗനൈസർമാരായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് വിതരണം ചെയ്യുക.
പണം അക്കൗണ്ടിലെത്തും
ശ്രീജേഷുൾപ്പടെയുള്ളവർക്ക് പ്രഖ്യാപിച്ച സമ്മാനത്തുക സ്വീകരണച്ചടങ്ങിന് മുമ്പുതന്നെ അക്കൗണ്ടിലെത്തുമെന്ന് കായിക വകുപ്പ്. ഈ തുകകൾ പാസാക്കാൻ ട്രഷറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.