
ആലപ്പുഴ: കുടുംബപ്രശ്‌നത്തെ തുടർന്ന് മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടി പരിക്കേല്പിച്ച ശേഷം ഒളിവിൽ പോയ യുവാവിനെ നോർത്ത് പൊലീസ് പിടികൂടി. തുമ്പോളി വാർഡിൽ വികസനം പടിഞ്ഞാറ് ആറാട്ടുകുളങ്ങര വീട്ടിൽ ടിന്റു (35) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 11നാണ് സംഭവം. വാക്കുതർക്കത്തിനൊടുവിൽ വെട്ടുകത്തി കൊണ്ട് ടിന്റു ഭാര്യയുടെ തലയിലും കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു. ഭാര്യയുടെ ഒരു വിരൽ നഷ്ടമാകുകയും വലതുകൈയുടെ സ്വാധീന ശേഷി താല്കാലികായി നഷ്ടപ്പെടുകയും ചെയ്തിരുന്നു.
തുടർന്ന് പ്രതി തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. സി.ഐ സജികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ദേവിക, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, പി.കെ.സുഭാഷ്, ലവൻ, വിനുകൃഷ്ണൻ, സുജിത്ത്, എൻ.പി.സുബാഷ്, ഹരീഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും തമിഴ് നാട് പൊലീസിന്റെ സഹായത്തോടെ ഈറോടിനടുത്തുള്ള അമ്മപ്പെട്ടി എന്ന ഉൾഗ്രാമത്തിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.