
ആലപ്പുഴ: റാബിസ് വാക്സിനെടുത്ത 61കാരി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു. തകഴി കല്ലേപ്പുറത്ത് സ്വദേശിയായ ശാന്തമ്മയ്ക്കാണ് ദാരുണാവസ്ഥ ഉണ്ടായത്. സംഭവത്തിൽ ഇവരുടെ മകൾ സോണിയ ആലപ്പുഴ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി.ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് മുയൽ കടിച്ചതിനെ തുടർന്നാണ് ശാന്തമ്മ വാക്സിനെടുത്തത്. ഒക്ടോബർ 21നാണ് അവർ ആശുപത്രിയിൽ എത്തിയത്.
ടെസ്റ്റ് ഡോസിൽ തന്നെ അലർജി പ്രകടമായെങ്കിലും മൂന്ന് ഡോസ് വാക്സിനുകളും എടുത്തു. ഇതിനുപിന്നാലെ ശാന്തമ്മ തളർന്നു വീഴുകയായിരുന്നു. പിന്നെ അനക്കമില്ലെന്നും കുടുംബം പറയുന്നു. ഏഴ് ദിവസം വെന്റിലേറ്ററിലായിരുന്ന ശാന്തമ്മ ഇപ്പോൾ തീവ്രപചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശാന്തമ്മയുടെ ശരീരം പൂർണ്ണമായി തളർന്നുവെന്നും സംസാരശേഷി നഷ്ടപ്പെട്ടുവെന്നും കുടുംബം പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാക്സിൻ എടുത്തതിന്റെ പാർശ്വഫലമാണെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് കുടുംബം പറയുന്നു. സമ്മത പത്രത്തിൽ ഒപ്പ് വാങ്ങിയാണ് വാക്സിനെടുത്തതെന്നും ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നുമാണ് ഡോക്ടർമാർ പറയുന്നതെന്ന് കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വിഷയത്തിൽ മെഡിക്കൽ കോളേജ് അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.