
ബംഗളൂരു: റോക്കിംഗ് സ്റ്റാർ യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' സിനിമ വിവാദത്തിൽ. സിനിമയുടെ ചിത്രീകരണത്തിനായി അനധികൃതമായി മരങ്ങൾ മുറിച്ചുനീക്കിയെന്നാണ് ആരോപണം. ബംഗളൂരുവിലെ പീന്യയിലുള്ള എച്ച്എംടി കോംപൗണ്ടിലെ നൂറുകണക്കിന് മരങ്ങൾ സിനിമയുടെ ചിത്രീകരണത്തിനായി വെട്ടിമാറ്റിയതായി കണ്ടെത്തിയിരുന്നു.
വനംവകുപ്പിന്റെ അധീനതയിലുള്ള എച്ച്എംടിയിലെ സുരക്ഷിതവനഭൂമിയിൽ നിന്നാണ് 100ലേറെ മരങ്ങൾ വെട്ടിയത്. സ്ഥലത്തെ മരങ്ങൾ വെട്ടി നശിപ്പിച്ചതിന്റെ തെളിവായി സാറ്റ്ലെെറ്റ് ചിത്രങ്ങളും വനംവകുപ്പ് പുറത്തുവിട്ടു. മന്ത്രി ഈശ്വർ ഖണ്ഡ്രെ സ്ഥലം സന്ദശിച്ച് സ്ഥിതി വിലയിരുത്തി. നിർമാതാക്കളോട് അടിയന്തരമായി വിശദീകരണം തേടിയതായും മന്ത്രി അറിയിച്ചു.
അതേസമയം, മരങ്ങൾ വെട്ടിയിട്ടില്ലെന്നാണ് സിനിമാ നിർമാണക്കപ്പനി കെവിഎൻ പ്രൊഡക്ഷൻസ് പറയുന്നത്. വനം വകുപ്പിന് വിശദമായ റിപ്പോർട്ട് നൽകുമെന്നും നിർമാതാവായ സുപ്രീത് വ്യക്തമാക്കി.
യഷിനെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രത്തിന് ടോക്‌സിക് - എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ്. യഷിന്റെ പത്തൊൻപതാമത്തെ ചിത്രമാണ്. 2025ൽ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇതിനിടെയാണ് ഇപ്പോൾ വിവാദ ആരോപണം ഉയർന്നിരിക്കുന്നത്.