
കരൂർ: കുലദ്രോഹികളെ, ഈ പണി അല്പം കടുപ്പമാണ്. കഷ്ടം! കുടിവെള്ള പദ്ധതിയുടെ കിണറിന് ചുവട്ടിലാണല്ലേ നിങ്ങൾ മാലിന്യം തള്ളുന്നത്. എത്രയോ ജനങ്ങൾ കുടിക്കേണ്ട വെള്ളമാണിതെന്ന് നിങ്ങൾ ഒരു നിമിഷമെങ്കിലും ചിന്തിക്കുന്നണ്ടോ. ചോദിക്കുന്നത് കരൂർ വെള്ളഞ്ചൂർ തെരുവംകുന്ന് കുടിവെള്ള പദ്ധതിയിൽ നിന്ന് വെള്ളമെടുക്കുന്ന വീട്ടുകാർ ഒന്നടങ്കമാണ്.
കുടിവെള്ള പദ്ധതിയുടെ കിണറിനും മോട്ടോർ ഹൗസിനു സമീപവും സാമൂഹ്യവിരുദ്ധർ മത്സ്യ മാംസമാലിന്യങ്ങൾ തള്ളുന്നത് പതിവായിരിക്കുകയാണ്. ഈ കുലദ്രോഹികളെ കൊണ്ട് നാട്ടുകാർക്ക് പൊറുതി മുട്ടി.
ഏഴാച്ചേരി തോട്ടിൽ വെള്ളഞ്ചൂർ ഭാഗത്ത് പഴയ തൂക്കുപാലം നിന്ന സ്ഥാനത്ത് ഇപ്പോൾ വാർക്കപ്പാലമുണ്ട്. ഈ പാലത്തിൽ നിന്നുകൊണ്ടാണ് രാത്രി കാലങ്ങളിൽ സാമൂഹ്യവിരുദ്ധർ തോട്ടിലേക്ക് വൻതോതിൽ മാലിന്യം തള്ളുന്നത്. ഇതിന് തൊട്ടടുത്താണ് തെരുവംകുന്ന് കുടിവെള്ള പദ്ധതിയുടെ കിണറും മോട്ടോർ ഹൗസും സ്ഥിതി ചെയ്യുന്നത്.
കിണറിന് സമീപം വൻതോതിൽ മാലിന്യമായതോടെ രണ്ടു ദിവസമായി കിണറിൽ നിന്നുള്ള പമ്പിംഗ് നിർത്തിവച്ചിരിക്കുകയാണ്. സാമൂഹ്യവിരുദ്ധർക്കെതിരെ ഗുണഭോക്തൃ സമിതി ഭാരവാഹികൾ നഗരസഭയിലും പോലീസിലും പരാതി നൽകിയിട്ടുണ്ട്. ഇവിടെ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായി.
കഴിഞ്ഞ ദിവസം കോഴിക്കടകളിൽ നിന്നുള്ള മാലിന്യമാണ് തള്ളിയതെങ്കിൽ ഇന്നലെ ചത്ത മത്സ്യങ്ങളെയാണ് കൂട്ടത്തോടെ ഇവിടേയ്ക്കിട്ടത്. ഇവയെല്ലാം കുടിവെള്ള പദ്ധതിയുടെ കിണറിന് സമീപം അടിഞ്ഞുകിടക്കുകയാണ്. മാലിന്യം തള്ളൽ ഇവിടെയുള്ള കുളിക്കടവും മലിനമായി. കൽപടവുകൾ കെട്ടിയുണ്ടാക്കിയ കുളിക്കടവ് നിരവധി ആളുകൾ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്നതാണ്. ആകെ മാലിന്യമായതോടെ മൂക്കുപൊത്തി മാത്രമേ ഇവിടേയ്ക്കിറങ്ങാൻ പറ്റൂ.
സാമൂഹ്യവിരുദ്ധരെ ഉടൻ പിടികൂടണം
വെള്ളഞ്ചൂരിലെ കുടിവെള്ള സ്രോതസ്സിന് സമീപം മാലിന്യം തള്ളുന്നവരെ ഉടൻ പിടികൂടാൻ പൊലീസ് തയ്യാറാകണം. ഇത്തരം ജനദ്രോഹ നടപടികൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടികളുമുണ്ടാകണം.
ഷാജു വി. തുരുത്തൻ, പാലാ നഗരസഭ ചെയർമാൻ