sanju

മുംബയ് : അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റ് താരലേലത്തിനു മുന്നോടിയായി ഓരോ ടീമുകളും നിലനിറുത്തുന്ന കളിക്കാരുടെ പട്ടിക സമർപ്പിച്ചു. രാജസ്ഥാൻ റോയൽസ് മലയാളി താരം സഞ്ജു സാംസണിനെയും യശസ്വി ജയ്സ്വാളിനെയും 18 കോടി രൂപവീതം നൽകിയാണ് നിലനിറുത്തിയത്. റിയാൻ പരാഗ്,ധ്രുവ് ജുറേൽ,ഷിമ്രോൺ ഹെറ്റ്മേയർ,സന്ദീപ് ശർമ്മ എന്നിവരെയും റോയൽസ് നിലനിറുത്തി. സൺറൈസേഴ്സ് നിലനിറുത്തിയ ഹെൻറിച്ച് ക്ളാസനാണ്(23 കോടി)നിലനിറുത്തപ്പെട്ടവരിലെ വിലയേറിയ താരം.

ഡൽഹി ക്യാപ്പിറ്റൽസും ലക്നൗ സൂപ്പർ ജയന്റ്സും ആർ.സി.ബിയും ഒഴികെയുള്ള ടീമുകൾ തങ്ങളുടെ നായകരെ നിലനിറുത്തി. റിഷഭ് പന്തിനെ ഡൽഹിയും കെ.എൽ രാഹുലിനെ ലക്നൗവും ഒഴിവാക്കി. ഡുപ്ളെസി ഈ സീസണിൽ കളിക്കുമെന്ന് ഉറപ്പില്ലാത്തതിനാലാണ് ആർ.സി.ബി ഒഴിവാക്കിയത്. ക്യാപ്ടനായി തിരിച്ചുവരവിന് തയ്യാറെടുക്കുന്ന വിരാട് കൊഹ്‌ലിയെ 21 കോടിക്ക് ആർ.സി.ബി നിലനിറുത്തിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ കളിച്ച ടീമിലുണ്ടായിരുന്നവരിൽ പരമാവധി ആറുപേരെയാണ് നിലനിറുത്താവുന്നത്. ഓരോ ടീമിനും 120 കോടി രൂപ ലേലത്തിൽ കളിക്കാർക്കുവേണ്ടി ചെലവിടാം. നിലനിറുത്തുന്ന താരങ്ങൾക്ക് നിശ്ചിതമൂല്യം നിശ്ചിയിച്ചിട്ടുണ്ട്. ഇതുകഴിച്ചുള്ള തുക ലേലത്തിൽ ചെലവഴിക്കാം. താരലേലത്തിന്റെ വേദിയും തീയതിയും പ്രഖ്യാപിച്ചിട്ടില്ല.

മുംബയ് ഇന്ത്യൻസ്

ജസ്പ്രീത് ബുംറ(18 കോടി), ഹാർദിക് പാണ്ഡ്യ (16.35),സൂര്യകുമാർ യാദവ് (16.35),രോഹിത് ശർമ്മ(16.30),തിലക് വർമ്മ(8) എന്നിവരെയാണ് നിലനിറുത്തിയത്. ഇതോടെ മറ്റേതെങ്കിലും ടീമിൽ നായകനായി പോകാനുള്ള രോഹിതിന്റെ ആഗ്രഹം നടക്കില്ല. പാണ്ഡ്യ തന്നെയാകും നായകൻ. 75 കോ‌ടി നിലനിറുത്തിയവർക്ക് വേണ്ടി ഉപയോഗിച്ചു.ലേലത്തിനായി ബാക്കിയുള്ളത് 45കോടി.

ചെന്നൈ സൂപ്പർ കിംഗ്സ്

റുതുരാജ് ഗെയ്ക്ക്‌വാദ് (18 കോടി),രവീന്ദ്ര ജഡേജ(18),മതീഷ പതിരാന(13),ശിവം ദുബെ(12),ധോണി(4) എന്നിവരെ നിലനിറുത്തി. റൈറ്റ് റ്റു മാച്ച് ഓപ്ഷനിലൂടെ രചിൻ രവീന്ദ്രയേയും സ്വന്തമാക്കാനാകും. നിലനിറുത്തിയവർക്ക് വേണ്ടി 65 കോടി രൂപ ചെലവഴിച്ചു. ലേലത്തിനായി ബാക്കിയുള്ളത് 55 കോടി. വിരമിച്ച് ആറുവർഷം കഴിഞ്ഞ ധോണിയെ അൺക്യാപ്പ്ഡ് പ്ളേയർ വിഭാഗത്തിലാണ് നിലനിറുത്തിയത്.

ഡൽഹി ക്യാപിറ്റൽസ്

അക്ഷർ പട്ടേൽ(16.5 കോടി),കുൽദീപ് യാദവ് (13.25),ട്രിസ്റ്റൺ സ്റ്റബ്സ് (10),അഭിഷേക് പൊറേൽ(4) എന്നിവരെ നിലനിറുത്തി. നായകൻ റിഷഭ് പന്തിനെ കൈവിട്ടു. 43.75കോടി ഉപയോഗിച്ചു. 76.25 കോടി ബാക്കിയുണ്ട്.

ഗുജറാത്ത് ടൈറ്റാൻസ്

റാഷിദ് ഖാൻ (18 കോടി),ശുഭ്മാൻ ഗിൽ(16.50),സായ് സുദർശൻ(8.50),രാഹുൽ തെവാത്തിയ(4),ഷാറുഖ് ഖാൻ(4) എന്നിവരെയാണ് നിലനിറുത്തിയത്. 51 കോടി ഉപയോഗിച്ചു. 69 കോടി ബാക്കിയുണ്ട്.

രാജസ്ഥാൻ റോയൽസ്

സഞ്ജു സാംസൺ (18), യശസ്വി ജയ്സ്വാൾ(18),റിയാൻ പരാഗ് (14),ധ്രുവ് ജുറേൽ(14),ഷിമ്രോൺ ഹെറ്റ്മേയർ(11),സന്ദീപ് ശർമ്മ (4) എന്നിവരെ നിലനിറുത്തി. 79 കോടി ഉപയോഗിച്ചു. 41 കോടി ബാക്കിയുണ്ട്.

സൺറൈസേഴ്സ് ഹൈദരാബാദ്

ഹെൻറിച്ച് ക്ളാസൻ (23കോടി),പാറ്റ് കമ്മിൻസ് (18),അഭിഷേക് ശർമ്മ(14),ട്രാവിസ് ഹെഡ് (14), നിതീഷ് റെഡ്ഡി(6) എന്നിവരെയാണ് നിലനിറുത്തിയത്. 75കോടി ഉപയോഗിച്ചു. 45 കോടി ബാക്കിയുണ്ട്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

റിങ്കു സിംഗ് (13 കോടി),സുനിൽ നരെയ്ൻ(12),ആന്ദ്രേ റസൽ (12),വരുൺ ചക്രവർത്തി (12),രമൺദീപ് സിംഗ് (4),ഹർഷിത് റാണ (4) എന്നിവർ നിലനിറുത്തപ്പെട്ടു. 57 കോടി ഉപയോഗിച്ചു. 63 കോടി ബാക്കിയുണ്ട്.

പഞ്ചാബ് കിംഗ്സ്

ശശാങ്ക് സിംഗ് (5.5 കോടി),പ്രഭ് സിമ്രാൻ സിംഗ് (4) എന്നിവരെ മാത്രമാണ് നിലനിറുത്തിയത്. റൈറ്റ് ടു മാച്ചായി നാലുപേരെ ഉൾപ്പെടുത്തി. 9.5 കോടി മാത്രമാണ് ചിലവഴിച്ചത്. ലേലത്തിനായി 110.5 കോടി ബാക്കി.

ആർ.സി.ബി

വിരാട് കൊഹ്‌ലി(21കോടി),രജത് പാട്ടീദാർ(11),യഷ് ദയാൽ(5)എന്നിവരെ നിലനിറുത്തി. 37 കോടി മൂന്നുപേർക്കായി ചെലവിട്ടു. ലേലത്തിനായി 83കോടി ബാക്കി. വിരാട് നായകനായി തിരിച്ചെത്തും.

ലക്നൗ സൂപ്പർ ജയന്റ്സ്

നിക്കോളാസ് പുരാൻ(21കോടി),രവി ബിഷ്ണോയ് (11),മയാങ്ക് യാദവ്(11),ആയുഷ് ബദോനി(4),മൊഹ്സിൻ ഖാൻ(4). എന്നിവർ നിലനിറുത്തപ്പെട്ടു. 51 കോടി ചെലവിട്ടു. 69 കോടി കയ്യിലുണ്ട്. നായകൻ കെ.എൽ രാഹുലിനെ കൈവിട്ടു.