
മലപ്പുറം: നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കാൻ തയ്യാറല്ലെന്നും സീറ്റില്ലെങ്കിൽ നിലത്തിരിക്കുമെന്നും പി.വി.അൻവർ എം.എൽ.എ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭരണപക്ഷം പുറത്താക്കിയിട്ടുണ്ടെങ്കിൽ സ്വതന്ത്ര ബ്ലോക്കായി അനുവദിക്കേണ്ടി വരും. നിയമസഭയിൽ എവിടെ ഇരിക്കണമെന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി സംസാരിച്ച് വേണ്ടത് ചെയ്യും. നിയമസഭയിൽ തറയിലും ഇരിക്കാമല്ലോ. നല്ല കാർപെറ്റാണ്. തോർത്തുമുണ്ട് കൊണ്ടുപോയാലും മതി. ഞങ്ങളുടെ വോട്ട് വാങ്ങി ജയിച്ചു എന്നാണ് പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞത്. ആ സ്ഥിതിക്ക് കസേരയിൽ ഇരിക്കാനുള്ള യോഗ്യത ഉണ്ടാകില്ല. കുറച്ച് വോട്ട് തന്റെയും ഉണ്ടല്ലോ. തന്റെ വോട്ടിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ തറയിൽ മുണ്ട് വിരിച്ച് ഇരിക്കാനുള്ള യോഗ്യതയല്ലേ തനിക്കുള്ളൂ. തന്നെ ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക് മാറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സി.പി.എമ്മിനാണ്. തന്നെ പ്രതിപക്ഷമാക്കാനുള്ള വ്യഗ്രത സി.പി.എമ്മിനുണ്ടെങ്കിൽ നമുക്ക് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.