mrithadeham

തിരൂർ: വർഷങ്ങളായി നാട്ടുകാർ ഉപയോഗിച്ചു വന്നിരുന്ന വഴിയടച്ച് റെയിൽവേ അധികൃതർ. തലക്കാട് പഞ്ചായത്തിലെ വെങ്ങാലൂരിലാണ് സംഭവം. ഇതോടെ കഴിഞ്ഞ ദിവസം നിര്യാതയായ വെങ്ങാലൂർ സ്വദേശിനി കുറ്റിപിലാക്കൽ കുഞ്ഞാത്തുമ്മയുടെ (86) മൃതദേഹം കബറിസ്ഥാനിലേക്ക് നാട്ടുകാർ കൊണ്ടുപോയത് റെയിൽവേ ട്രാക്കിലൂടെ നടന്ന്.

കാലങ്ങളായി റെയിൽവേ അടിപ്പാത വഴിയാണ് തലക്കാട് പഞ്ചായത്തിലെ ഒൻപത് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ജനങ്ങൾ സഞ്ചരിച്ചിരുന്നത്. തലക്കാട് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂൾ, റേഷൻ കട, ബി.പി അങ്ങാടി ജി.എച്ച്.എസ്.എസ്, ബാങ്കുകൾ, സമീപ പ്രദേശങ്ങൾ എന്നിങ്ങനെയുള്ള ദൈന്യന്തര കാര്യങ്ങൾക്ക് എത്തിച്ചേരാൻ 15 മീറ്റർ വീതിയും 30 മീറ്റർ നീളവുമുള്ള ഈ അടിപ്പാതയാണ് ഉപയോഗിച്ചിരുന്നത്. ഈ റെയിൽവേ അടിപ്പാതയാണ് ഏതാനും ദിവസം മുൻപ് റെയിൽവേ അധികൃതർ യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയത്.

ബുദ്ധിമുട്ടേറുന്നു

അടിപ്പാത റെയിൽവേ അടച്ചതോടെ വെങ്ങാലൂർ പ്രദേശത്ത് ഉള്ളവർ മൂന്ന് കിലോമീറ്ററിലധികം ചുറ്റിയാണ് വിവിധ ഭാഗങ്ങളിലേക്ക് എത്തിപ്പെടുന്നത്.

വഴി അടച്ചതോടെ ആ ഭാഗങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം കൂടിയതായും നാട്ടുകാർ പറഞ്ഞു.

യാത്രാക്ലേശം പരിഹരിക്കുന്നതിനായി ജനകീയ കൂട്ടായ്മ ഉണ്ടാക്കുകയും അവർ പഞ്ചായത്ത് അധികൃതർക്ക് നിവേദനവും സമർപ്പിച്ചിട്ടുണ്ട്.

വെങ്ങാലൂരിലെ റെയിൽവേ അടിപ്പാത അടച്ചതോടെ ആ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ടിലായിട്ടുണ്ട്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് മന്ത്രി വി.അബ്ദുറഹ്മാന് നിവേദനം നൽകിയിട്ടുണ്ട്

പി. പുഷ്പ,​

തലക്കാട് പഞ്ചായത്ത് പ്രസിഡന്റ്