 
പാലക്കാട്: മലയാളിയുടെ അടുക്കളയിൽ വേവുന്ന കറികൾക്ക് മുതൽ പൂന്തോട്ടത്തിൽ വിരിയുന്ന പൂക്കൾക്കുവരെ ഇടമൊരുക്കിയ മൺപാത്ര നിർമ്മാണ മേഖല അവഗണനയുടെ കരിപുരണ്ട് കിടപ്പാണ്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പാത്രങ്ങളുടെ വരവും മേഖലയുടെ അടിവേരു തോണ്ടുകയാണ്. മുമ്പ് ഓണക്കാലത്തുൾപ്പെടെ ലോഡ് കണക്കിനു മൺപാത്രങ്ങൾ കയറ്റിവിട്ടിരുന്ന കുഴൽമന്ദം മേഖലകളിൽ ഇപ്പോൾ ഓർഡർ ലഭിച്ചാൽ മാത്രമേ നിർമ്മാണം നടക്കാറുള്ളൂ. മൺചട്ടിയും കലവും മാത്രമല്ല കൂജ, കരകൗശല വസ്തുക്കൾ എന്നിവയൊക്കെ വിറ്റു പോയിരുന്നു. മുമ്പ് പ്രദേശത്തെ നിരവധി വീടുകളിലെ ചൂളകളിൽ പാത്ര നിർമ്മാണം നടന്നിരുന്നു. ഇപ്പോൾ നാമ മാത്രമാണു നിർമ്മാണം. പെരിങ്ങോട്ടുകുറുശ്ശിയിൽ 31 കുടുംബം, കോട്ടായി പുളി നെല്ലിഖേലയിൽ 38 കുടുംബം, കുത്തനൂരിൽ 22, കുഴൽമന്ദം-42, തേങ്കുറുശ്ശി-37 എന്നിങ്ങനെയാണ് മേഖലയിലെ കുംഭാര സമുദായ കുടുംബങ്ങളുടെ എണ്ണം.
തമിഴ്നാട്ടിൽ നിന്ന് വിലക്കുറവിൽ പാത്രങ്ങൾ
പച്ചക്കറി പോലെ തമിഴ്നാട്ടിൽ നിന്നാണ് മൺപാത്രങ്ങളും കേരളത്തിലെത്തുന്നത്. നാഗർകോവിലിലെ ചുണ്ണാങ്കട, തെങ്കാശിയിലെ തേൻപറ്റ എന്നിവിടങ്ങളിൽ വൻതോതിൽ മൺപാത്രങ്ങളുടെ നിർമ്മാണം നടക്കുന്നു. അവിടെ സൊസൈറ്റിയും സർക്കാരും മേഖലയ്ക്കു വൻ പ്രോത്സാഹനം നൽകുന്നുണ്ട്.
അസംസ്കൃത വസ്തുക്കളുടെ ലഭ്യത പ്രതിസന്ധി
കളിമണ്ണ് ലഭിക്കാത്തതാണ് നേരിടുന്ന വലിയ പ്രശ്നം. ഭൂമിയുടെ തരം തിരിവിൽ നിലം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവിടെ നിന്നും കളിമണ്ണ് എടുക്കരുത് എന്നാണ് വ്യവസ്ഥ. പറമ്പുകളിൽനിന്ന് എടുക്കാമെങ്കിലും അത്തരം മണ്ണ് മൺപാത്ര നിർമ്മാണത്തിന് പറ്റിയതല്ല. വയലുകളിലെ കളിമണ്ണാണ് യോജിച്ചത്. അത് എടുക്കാനും പറ്റില്ല. മിക്കയിടങ്ങളിലും പാത്ര നിർമ്മാണത്തിന് യന്ത്രമില്ല. പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിന്നാണ് 50,000 രൂപ സബ്സിഡിയോടെ ഇതനുവദിക്കാറുള്ളത്. അപേക്ഷിച്ചവർ പലരും ഇന്നും കാത്തിരിപ്പാണ്.
മൺ പാത്ര നിർമാണം പരമ്പരാഗത വ്യവസായമായി അംഗീകരിക്കാത്തതിനാലും. ഇവർക്കായി പ്രത്യേക തൊഴിൽ സംഘടന ഇല്ലാത്തതിനാലും മൺപാത്ര വിപണനത്തിന് പ്രത്യേക സംവിധാനങ്ങളില്ല. ചെടിച്ചട്ടികളും അലങ്കാരച്ചട്ടികളും അത്യാവശ്യം വിൽപനയുണ്ടായിരുന്നിടത്ത് പ്ലാസ്റ്റിക് ചെടിച്ചട്ടികളുടെ കടന്നുവരവും വയറ്റത്തടിയായി.