
പാലക്കാട്: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ പി.പി ദിവ്യയെ ആരാണ് സംരക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞതിന് ശേഷവും അവരെ അറസ്റ്റ് ചെയ്യാതെ പൊലീസ് സംരക്ഷിക്കുകയാണ്. പത്തനംതിട്ടയിലെ നേതാക്കൾ ദിവ്യക്കെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചു. എന്നാൽ അവരെ ഇതുവരെ ചോദ്യം ചെയ്യാൻ പോലും പൊലീസിന് സാധിച്ചില്ല. ഉപതിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കുറ്റക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കുന്നത് വരെ ബി.ജെ.പി സമരം ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് യു.ഡി.എഫിനാണ് പോയതെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി പരസ്യമായി സമ്മതിച്ചിട്ടും എം.വി. ഗോവിന്ദനും മുഖ്യമന്ത്രിയും മറുപടി പറയുന്നില്ല. എൽ.ഡി.എഫിന്റെ വോട്ടുകൾ കഴിഞ്ഞതവണ ഏത് ഡീലിന്റെ ഭാഗമായിട്ടാണ് ഷാഫി പറമ്പിലിനു പോയത്. ആ ഡീലിനെ പറ്റി വി.ഡി. സതീശൻ മറുപടി പറയണം. പി.വി. അൻവറുമായിട്ട് യു.ഡി.എഫ് എന്ത് ഡീലാണ് ഉണ്ടാക്കിയതെന്നും സതീശൻ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.