
കോന്നി : ആറ് മാസത്തിനുള്ളിൽ കോന്നി മണ്ഡലത്തിലെ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച പട്ടയം അസംബ്ലി ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.നവനീത്, ആനി സാബു തോമസ്, രേഷ്മ മറിയം റോയ്, ഷാജി കെ.സാമുവൽ, എ.ബഷീർ, ഡെപ്യൂട്ടി കളക്ടർ മിനി തോമസ്, തഹസിൽദാർ കെ.മഞ്ജുഷ, വില്ലേജ് ഓഫീസർമാർ, റവന്യൂ - പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
ഈ മാസം 30 പേർക്ക് പട്ടയം നൽകും
ഈ മാസം 15ന് തിരുവല്ലയിൽ നടക്കുന്ന ജില്ലാതല പട്ടയം മേളയിൽ കോന്നി താലൂക്കിലെ 30 പേർക്ക് പട്ടയം നൽകും. ഇനിയും പട്ടയം ലഭിക്കുന്നതിനുള്ള മുഴുവൻ അപേക്ഷകരുടെയും വിവരശേഖരണം വില്ലേജ് അടിസ്ഥാനത്തിൽ നടത്തും. ഇതിനായി വില്ലേജ് അടിസ്ഥാനത്തിൽ അദാലത്തുകൾ സംഘടിപ്പിക്കും. പട്ടയം ലഭിക്കുന്നതിനായി അപേക്ഷ നൽകുന്നതിനുള്ള ഫോറം പഞ്ചായത്ത് പ്രസിഡന്റുമാർക്കും ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്കും നൽകിയിട്ടുണ്ട്.
നടപടികൾ വേഗത്തിൽ
കോന്നി മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി റവന്യൂ മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ തത്വത്തിൽ വനാനുമതി ലഭ്യമായ ഭൂമിയിലെ തുടർ നടപടികൾ പൂർത്തീകരിക്കുന്നതിനും അരുവാപ്പുലം, കലഞ്ഞൂർ,കോന്നി, മൈലപ്ര, മലയാലപ്പുഴ, വള്ളിക്കോട്, പ്രമാടം,ഏനാദിമംഗലം പഞ്ചായത്തുകളുടെ അവശേഷിക്കുന്ന പട്ടയങ്ങൾ തയ്യാറാക്കുന്നതിനും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്
മലയോര പട്ടയ പ്രശ്നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1920 നും 1945 നും ഇടയിലുള്ള കാലത്ത് ജില്ലയിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ തുടങ്ങിയ കോന്നി താലൂക്കിലെ മലയോര മേഖലകളിൽ ധാരാളം കർഷകർ വനഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്തു വരികയാണ്. മൂന്ന് തലമുറകളായി ഈ ഭൂമിയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഏകദേശം ഒൻപത് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭൂമിയുടെ കൈവശാവകാശവും പട്ടയവും ലഭിച്ചിട്ടില്ല. കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പ്രതിസന്ധികൾക്ക് കാരണം.
ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള
1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിന് പരിഹാരമൊരുക്കും.