തിരുവല്ല : നഗരസഭാ കൗൺസിൽ യോഗത്തിന്റെ തീരുമാനം അട്ടിമറിച്ചെന്നും മിനിട്ട്സിൽ തിരുത്തൽ വരുത്തിയെന്നും ആരോപിച്ച് തിരുവല്ല നഗരസഭയിൽ പ്രതിപക്ഷ ബഹളം. കഴിഞ്ഞമാസം നാലിന് നടന്ന കൗൺസിൽ യോഗത്തിലെ തീരുമാനങ്ങൾ അട്ടിമറിച്ചതായി ആരോപിച്ചായിരുന്നു എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധം. നഗരസഭാ പരിധിയിലെ മാലിന്യനീക്കത്തിന് കരാർ എടുത്തിരുന്ന സ്വകാര്യ കമ്പനിയുടെ കരാർ കാലാവധി കഴിഞ്ഞമാസം ആറിന് അവസാനിച്ചിരുന്നു. താല്പര്യപത്രം ക്ഷണിക്കാതെ കരാർ മറ്റൊരാൾക്ക് നൽകുവാൻ കൗൺസിൽ യോഗത്തിൽ നടന്ന നീക്കത്തെ പ്രതിപക്ഷ കക്ഷികൾ എതിർത്തു. തുടർന്ന് നിലവിലെ കരാറുകാരന് ആറുമാസം കൂടി സമയം നീട്ടിനൽകാനും താല്പര്യപത്രം ക്ഷണിക്കുന്നതിനായി പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകുവാനും കൗൺസിൽ യോഗം തീരുമാനമെടുത്തിരുന്നു. എന്നാൽ ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ അംഗങ്ങൾക്ക് നൽകിയ മിനിട്ട്സിൽ പ്രത്യേക കമ്മിറ്റിക്ക് രൂപംനൽകാനുള്ള മുൻ കൗൺസിൽ തീരുമാനം ഉൾപ്പെടുത്തിയിരുന്നില്ല. പകരം പത്തനംതിട്ട,ആലപ്പുഴ,കൊല്ലം,കോട്ടയം എന്നീ ജില്ലകളിൽ നിന്നുമുള്ള ഹരിതകർമ്മ സേനകളിൽനിന്നും താല്പര്യപത്രം ക്ഷണിച്ചശേഷം അവരിൽ നിന്നും മൂന്നുപേരെ സെലക്ട് ചെയ്യാനുള്ള തീരുമാനമാണ് ഉണ്ടായിരുന്നത്. ഇതോടെയാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം അറിയിച്ചത്. ഭരണകക്ഷിയിലെ ചില അംഗങ്ങളും ഇതിൽ പ്രതിഷേധം രേഖപ്പെടുത്തി. സഭ ബഹളത്തിൽ മുങ്ങിയതോടെ മിനിട്ട്സിൽ തിരുത്തൽ വരുത്തിയതായി സെക്രട്ടറി സമ്മതിച്ചതായി എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പ്രദീപ് മാമൻ പറഞ്ഞു. ഇതേതുടർന്ന് നഗരസഭ ചെയർപേഴ്സൺ അനുജോർജ് ചുമതലയേറ്റത് മുതലുള്ള എല്ലാ മിനിട്ട്സുകളും വിജിലൻസിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യം ഉയർത്തി. ഇക്കാര്യം അടുത്ത കൗൺസിലിൽ ചർച്ച ചെയ്യാമെന്നും ഈ കൗൺസിലിന്റെ അജണ്ടകൾ ഇപ്പോൾ ചർച്ച ചെയ്യാമെന്നും സെക്രട്ടറി അറിയിച്ചു. ഇതേതുടർന്ന് പ്രതിപക്ഷ അംഗങ്ങളും അവരോടൊപ്പം ഭരണകക്ഷിയിലെ ചില അംഗങ്ങളും പ്രതിഷേധ സ്വരമുയർത്തി സഭവിട്ടു. 35അംഗങ്ങളാണ് കൗൺസിൽ യോഗത്തിൽ പങ്കെടുത്തത്. ഇതിൽ ഭരണകക്ഷിയായ യു.ഡി.എഫിലെ മൂന്ന് അംഗങ്ങളും എൽ.ഡി.എഫിലെ മൂന്ന് അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുക്കാതെ സഭയിൽ ഉണ്ടായിരുന്നെങ്കിലും കോറം തികയാത്തതിനാൽ കൗൺസിൽ പിരിച്ചുവിടുകയായിരുന്നു. തുടർന്ന് സഭ വിട്ടിറങ്ങിയ അംഗങ്ങൾ നഗരസഭാ കവാടത്തിന് മുന്നിൽ പ്രതിഷേധിച്ചു.

..................................

വിജിലൻസ് അന്വേഷണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വരുംദിവസങ്ങളിൽ സമരം ശക്തമാക്കും.

ശ്രീനിവാസ് പുറയാറ്റ്

(ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ)​

..............................

ഏത് അന്വേഷണവും നേരിടാൻ തയാറാണ്. സർക്കാർ നിയമം അനുസരിച്ച് മാത്രമേ തനിക്ക് പ്രവർത്തിക്കാൻ കഴിയുകയുള്ളൂ.

അനു ജോർജ്

(തിരുവല്ല നഗരസഭാ ചെയർപേഴ്സൺ)​