
റാന്നി : ചെറുകോൽപ്പുഴ - റാന്നി റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്നത് ഉൾപ്പെടെയുള്ള റോഡിന്റെ പ്രാധാന്യം എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കിഫ്ബി പദ്ധതിയിലെ ചെറുകോൽപ്പുഴ - മണിയാർ റോഡ് പുനരുദ്ധാരണത്തിന് 30 കോടി രൂപ ആദ്യം അനുവദിച്ചിരുന്നു. 40 കി.മീ ദൂരം വരുന്ന റോഡിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ എട്ടു റോഡുകളാണ് ഉള്ളത്. ഒന്നാംഘട്ടമായിട്ടാണ് ചെറുകോൽപ്പുഴ - റാന്നി റോഡ് ഏറ്റെടുത്തത്. 8.7 കിലോമീറ്റർ ദൂരം വരുന്ന റോഡ് പുനരുദ്ധാരണത്തിനായി 54 .61 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചത്. ആദ്യം 13.6 മീറ്റർ വീതി പറഞ്ഞിരുന്നെങ്കിലും, ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടം സഹിക്കേണ്ടി വരും എന്ന് പരാതി ഉണ്ടായതിനെ തുടർന്ന് ട്രാഫിക് സർവേ നടത്തി വീതി 10.5 മീറ്ററായി ചുരുക്കി. ഭൂമി സൗജന്യമായാണ് ഏറ്റെടുക്കുന്നത്. ആവശ്യമുള്ള സ്ഥലങ്ങളിൽ സംരക്ഷണഭിത്തി കെട്ടി നൽകും. ജലവിഭവ വകുപ്പിന്റെ പൈപ്പുകളും വൈദ്യുത വകുപ്പിന്റെ ലൈനുകളും മാറ്റാനുള്ള തുകയും വകയിരുത്തേണ്ടതായി വരും. പെരുനാട് - കണ്ണന്നുമൺ - പുതുക്കട, മണിയാർ - മാമ്പാറ -എരുവാറ്റുപുഴ, കാവനാൽ - പെരുനാട് എന്നീ റോഡുകളാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കല്യാണിമുക്ക് - അലിമുക്ക് ജണ്ടായിക്കൽ - അത്തിക്കയം, കൂനംകര - തോണിക്കടവ് എന്നീ റോഡുകൾ മൂന്നാംഘട്ടത്തിലും നവീകരിക്കും.