പത്തനംതിട്ട : പതിമൂന്നുകാരിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ പ്രതിക്ക് 5 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും പത്തനംതിട്ട അതിവേഗക്കോടതി സ്‌പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷ വിധിച്ചു. ആഞ്ഞിലിത്താനം മൈലക്കാട് ഇല്ലത്തുവീട്ടിൽ ടി.ഇ.ജെയിംസ് (44) നെയാണ് ശിക്ഷിച്ചത്. 2022 നവംബറിലാണ് ലൈംഗികാതിക്രമം കാട്ടിയത്. തുടർന്ന് കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയും ചെയ്തു. പിഴയടച്ചില്ലെങ്കിൽ ഒരുമാസത്തെ കഠിനതടവ് കൂടി അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് കൊടുക്കണമെന്നും പോക്‌സോ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷാവിധിയിൽ പറയുന്നു. കീഴ്‌വായ്പ്പൂർ പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജെയ്‌സൺ മാത്യൂസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. കോടതിയിൽ എ.എസ്.ഐ ഹസീന പ്രോസിക്യൂഷന് ആവശ്യമായ സഹായം നൽകി.