 
അടൂർ : അപകടത്തിൽപ്പെട്ടതും കേസിൽ കുടുങ്ങിയതുമായ വാഹനങ്ങളുടെ ശവപ്പറമ്പായി മാറി അടൂർ പൊലീസ് സ്റ്റേഷൻ.
ഇത്തരം വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ പൊലീസ് സ്റ്റേഷൻ വളപ്പിലാണ് ഇവ ഇടുന്നത്. ഇടയ്ക്കിടെ വാഹനങ്ങൾ ആക്രിയായി നീക്കംചെയ്യാറുണ്ട്. ഇപ്പോൾ കിടക്കുന്ന പഴയ വാഹനങ്ങൾ കൂടി മാറ്റിയാലേ സ്റ്റേഷൻ വളപ്പിൽ സ്ഥലസൗകര്യം ലഭിക്കു. ഇതുൾപ്പടെ സ്റ്റേഷൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പലതുണ്ട്.
ക്വാർട്ടേഴ്സുകളുടെ ശോചനീയാവസ്ഥയാണ് മറ്റൊരു പ്രധാനപ്രശ്നം. പഴയ ക്വാർട്ടേഴ്സുകൾ പലതും ഉപയോഗശൂന്യമായി കാടുപിടിച്ചുകിടക്കുകയാണ്. 1984ൽ സ്റ്റേഷൻ നിലവിൽ വന്നപ്പോൾ നിർമ്മിച്ചതാണ് ഇവ. 23 ക്വാർട്ടേർസുകളാണുള്ളത്. വെട്ടുകല്ലും, ചുണ്ണാമ്പും കുമ്മായവും കൊണ്ട് നിർമ്മിച്ച പഴയ കെട്ടിടങ്ങളാണിവ. മിക്കവയും ഏത് സമയവും പൊളിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്.
മിക്ക ദിവസങ്ങളിലും സർക്കാർ, ഇതര പരിപാടികൾ നടക്കുന്ന സ്ഥലമാണ് അടൂർ. എം സി റോഡ് നഗരത്തിലൂടെയാണ് കടന്നു പോകുന്നത്. അതിനാൽ മിക്ക ദിവസങ്ങളിലും പൈലറ്റ് ഡ്യൂട്ടി ഉണ്ടാകാറുണ്ട്. പൈലറ്റ് ഡ്യൂട്ടിക്ക് ആവശ്യമായ നല്ല വാഹനങ്ങൾ സ്റ്റേഷനിൽ കുറവാണ്. ആകെയുള്ള വാഹനങ്ങളിൽ മിക്കവയും പഴയതാണ്. കൂടുതൽ വാഹനങ്ങൾ അനുവദിക്കേണ്ടത് പ്രവർത്തനങ്ങൾ സുഗമമാക്കാൻ ആവശ്യമാണ്.
അടൂർ മുനിസിപ്പാലിറ്റി പരിധിയിൽ ടൗണിനുള്ളിൽ റവന്യൂ ടവറിന് തൊട്ടുപിന്നിലായാണ് പൊലീസ് സ്റ്റേഷൻ . ടൗണിലേക്ക് എത്തുന്നവർക്ക് വളരെ വേഗം പൊലീസ് സ്റ്റേഷനിലേക്ക് എത്താൻ കഴിയും. എന്നാൽ ഏനാദിമംഗലം, പള്ളിക്കൽ പ്രദേശങ്ങൾ സ്റ്റേഷനിൽ നിന്ന് ദൂരപരിധി കൂടുതലുള്ളതിനാൽ ഈ രണ്ടു പ്രദേശങ്ങളിലും പ്രത്യേകം പൊലീസ് സ്റ്റേഷൻ വേണമെന്ന് ആവശ്യം വർഷങ്ങളായി നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.
കൂടുതൽ പൊലീസ് വേണം
1984 ലാണ് അടൂരിൽ പൊലീസ് സ്റ്റേഷൻ നിലവിൽ വന്നത്. 1996ൽ സ്റ്റേഷൻ പുതിയതായി പണികഴിപ്പിച്ച സർക്കാർ കെട്ടിടത്തിലേക്ക് മാറി. അടൂർ താലൂക്ക് , ഏഴംകുളം പള്ളിക്കൽ പഞ്ചായത്ത്, ഏനാദിമംഗലം പഞ്ചായത്തിലെ ഏറിയ ഭാഗവും, ഏറത്ത് പഞ്ചായത്തിലെ പുതുശ്ശേരി ഭാഗത്തിന്റെ കുറച്ചുഭാഗം , വയല,ചാത്തന്നൂർ പുഴ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്നതാണ് അടൂർ പൊലീസ് സ്റ്റേഷന്റെ പരിധി. ഇത്രയും വലിയ പ്രദേശങ്ങൾ ഉള്ളതിനാൽ പൊലീസുകാരുടെ എണ്ണം ഇനിയും ഉയർത്തേണ്ടതുണ്ട്. പൊലീസിന്റെ കുറവ് രാത്രികാല പട്രോളിങ്ങിനും തടസമാകുന്നു.
സ്റ്റേഷനിലെ അംഗബലം
എസ്. എച്ച്. ഒ : 1
സബ് ഇൻസ്‌പെക്ടർ : 6
എ. എസ്. ഐ : 5
സീനിയർ സിവിൽ പൊലീസ് ഓഫീസർ : 9
സിവിൽ പൊലീസ് ഓഫീസർ : 34
വനിത : 5