
തിരുവല്ല : ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ള കുഴലുകൾ സ്ഥാപിച്ചതിന് പിന്നാലെ പഴയ പൈപ്പുകൾ കൂട്ടത്തോടെ പൊട്ടുന്നത് കാവുംഭാഗം - ചാത്തങ്കരി റോഡിൽ യാത്രാദുരിതമായി. പെരിങ്ങര ജംഗ്ഷൻ മുതൽ പൂത്രവട്ടപ്പടി വരെയുള്ള 200 മീറ്റർ ഭാഗത്ത് പൈപ്പുപൊട്ടി രൂപപ്പെട്ട വെള്ളക്കെട്ടാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. പെരിങ്ങര പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കുടിവെള്ളം എത്തിക്കാനായി ജലജീവൻ മിഷനിൽ നിന്ന് അനുവദിച്ച 21കോടി രൂപ ചെലവഴിച്ചാണ് കഴിഞ്ഞ ഒന്നരവർഷമായി പൈപ്പുകൾ സ്ഥാപിക്കുന്നത്. പെരിങ്ങര ജംഗ്ഷൻ മുതൽ പോത്തിരിക്കൽപ്പടി വരെയുള്ള ഭാഗത്ത് ഏഴ് ഇടങ്ങളിൽ പൈപ്പുപൊട്ടി. തകർന്ന് കിടക്കുന്ന റോഡിൽ കഴിഞ്ഞ അഞ്ച് ദിവസമായി വെള്ളക്കെട്ട് കൂടിയായതോടെ പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾ അടക്കം ചെളിവെള്ളം ചവിട്ടുകയാണ്. കുഴികൾ നിറഞ്ഞ വെള്ളക്കെട്ടിലൂടെ പോകുന്ന നിരവധി ഇരുചക്രവാഹന യാത്രക്കാർ ഇതിനകം വീണു. സ്വകാര്യ ബസുകളും സ്കൂൾ ബസുകളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.
റോഡ് പണി തുടങ്ങാനിരിക്കെ പൈപ്പ് തകർച്ച
കാവുംഭാഗം കാഞ്ഞിരത്തുംമൂട് ജംഗ്ഷനിൽ നിന്നാരംഭിച്ച് ചാത്തങ്കരി മണക്ക് ആശുപത്രി പടി വരെയുള്ള 5 കിലോമീറ്റർ ദൂരത്തിൽ എട്ടുകോടി രൂപ ചെലവഴിച്ച് ഉന്നത നിലവാരത്തിൽ റോഡ് നിർമ്മാണത്തിന് കാരാറായി. പണികൾ ഉടൻ ആരംഭിക്കാനിരിക്കെയാണ് അടിക്കടി പൈപ്പുപൊട്ടൽ. ഈ റോഡിൽ പെരിങ്ങര മുതൽ ചാത്തങ്കരി പാലം വരെയുള്ള ഭാഗത്തെ പഴയ പൈപ്പുകൾ മാറ്റി സ്ഥാപിച്ചില്ലെങ്കിൽ റോഡ് പുനർ നിർമ്മാണത്തിന് പിന്നാലെ പൈപ്പുപൊട്ടി റോഡ് തകരുമെന്ന ആശങ്കയും നിലനിൽക്കുന്നു.
ജലജീവൻ മിഷൻ പദ്ധതിയിൽ രണ്ടുവർഷം മുമ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റിൽ പെരിങ്ങര മുതൽ ചാത്തങ്കരി പാലം വരെയുള്ള ഭാഗത്തെ പഴയ പൈപ്പുകൾ മാറ്റുന്നത് ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ പുതിയ പൈപ്പുകൾ സ്ഥാപിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
(ജലഅതോറിറ്റി ഉദ്യോഗസ്ഥർ)
പൈപ്പുപൊട്ടൽ പതിവായ ഭാഗത്തെ പഴയ കുഴലുകൾ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടിക്കായി അടുത്തദിവസം ജലവിതരണ മന്ത്രി റോഷി അഗസ്റ്റിനെ നേരിൽകണ്ട് നിവേദനം നൽകും.
എബ്രഹാം തോമസ്
(പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
പഴയ പൈപ്പുകൾ മാറ്റിയില്ല
കാവുംഭാഗം മുതൽ പെരിങ്ങര ജംഗ്ഷൻ വരെയുള്ള ഭാഗത്ത് പുതിയ കുഴലുകൾ സ്ഥാപിച്ചെങ്കിലും ജംഗ്ഷൻ മുതൽ ചാത്തങ്കരി പാലം വരെയുള്ള രണ്ട് കിലോമീറ്റർ ഭാഗത്തെ പഴയ കുഴലുകൾ മാറ്റാതിരുന്നതാണ് പൈപ്പുപൊട്ടലിന് കാരണം. രണ്ടു കിലോമീറ്റർ ഭാഗത്തെ തകർച്ചയാണ് റോഡിലെ വെള്ളക്കെട്ടിനും കാരണമാകുന്നത്.
അഞ്ച് ദിവസം ,ഏഴ് ഇടങ്ങളിൽ പൈപ്പുപൊട്ടി