ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണമഹോത്സവത്തോടനുബന്ധിച്ച് ഇലക്ട്രിക് ലൈനുകൾ അഴിച്ചുമാറ്റുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമായി കെ.എസ്.ഇ.ബി നൽകിയ ഡിമാന്റ് നോട്ടീസിൽ കഴിഞ്ഞവർഷത്തേക്കാൾ നൂറ് ശതമാനം വർദ്ധനവ് ഉണ്ടായെന്ന് ക്ഷേത്രഭരണസമിതിയുടെ പരാതി.

കൊല്ലം ഇലക്ട്രിക്കൽ സെക്ഷൻ ഡെപ്യുട്ടി ചീഫ് എൻജിനിയർക്കാണ് പരാതി നൽകിയത്. കരുനാഗപ്പള്ളി, ഓച്ചിറ, കൃഷ്ണപുരം, കായംകുളം സെക്ഷനുകൾക്കായി കഴിഞ്ഞവർഷം 2021539 രൂപ അടച്ചപ്പോൾ ഈവർഷം 4284927 രൂപ അടയ്ക്കേണ്ടിവന്നു. ക്ഷേത്രത്തിന് പുറത്തുള്ള ആഘോഷങ്ങൾക്ക് ഇത്തരത്തിൽ പണം അടയ്ക്കേണ്ടിവരുന്നത് ഓച്ചിറയിൽ മാത്രമാണെന്നും ഇതിൽ ക്രമക്കേടുണ്ടെന്നും പരാതിയിൽ പറയുന്നു. പ്രയാർ ജംഗ്ഷന് കിഴക്ക് 33 കെ.വി ലൈൻ അണ്ടർഗ്രൗണ്ടാക്കുന്നതിന് 492670 രൂപ മുൻകൂറായി നൽകിയിരുന്നു. കൂടാതെ കെ.എസ്.ഇ.ബി ഓച്ചിറ ഓഫീസിന് സമീപം കെട്ടുകാള മറിഞ്ഞതിൽ 87679രൂപ നഷ്ടം ഉണ്ടായെന്നും ഇത് ക്ഷേത്രഭരണസമിതി അടയ്ക്കണമെന്നും കാട്ടി ഡിമാന്റ് നോട്ടീസ് നൽകിയിരുന്നു. ഉത്സവത്തിന്റെ ഭാഗമായി എല്ലാ ജില്ലാഭരണകൂടവും വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകളും ചേർന്ന യോഗത്തിൽ കെട്ടുകാള നിർമ്മാണസമിതികൾ ഇൻഷ്വറൻസ് എടുക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് നിലനിൽക്കെ പലതരത്തിൽ പരബ്രഹ്മക്ഷേത്രത്തിന്റെ പണം അപഹരിക്കുന്ന കെ.എസ്.ഇ.ബി നടപടി പുനഃപരിശോധിച്ച് അധികമായി ഈടാക്കിയ തുക തിരികെ നൽകണമെന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ നൽകിയ പരാതിയിൽ പറയുന്നു.

ഉയരം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി

കെട്ടുകാള നിർമ്മാണസമിതികൾ മത്സരബുദ്ധിയോടെ കെട്ടുകാളകളുടെ ഉയരം കൂട്ടുന്നതിനാൽ നിരവധി എൽ.ടി, എച്ച്.ടി ലൈനുകൾ അഴിക്കേണ്ടിവരുന്നു. ഇവ പുനഃസ്ഥാപിക്കുന്നതിൽ കാലതാമസവും നേരിടുന്നു. ഇത് ജീവനക്കാർക്ക് മാനസിക സമ്മർദ്ദവും സുരക്ഷാഭീഷണിയും ഉയത്തുന്നതായി കെ.എസ്.ഇ.ബി അധികൃതർ ക്ഷേത്രഭരണസമിതിക്ക് നൽകിയ കത്തിൽ പറയുന്നു. കെട്ടുകാള മറിഞ്ഞ് 11 കെ.വി പോസ്റ്റിലേക്കും അനുബന്ധ ലൈനുകളിലേക്കും വീണതുതുമൂലം 87680 രൂപ നഷ്ടം ഉണ്ടായെന്നും കത്തിൽ പറയുന്നു.