കൊല്ലം: കോർപ്പറേഷനിൽ നിന്ന് അധികം ദൂരമില്ലാത്ത സഞ്ചാരിമുക്ക്- കലാവേദി റോഡ് സഞ്ചാര യോഗ്യമല്ലാതായി വർഷങ്ങൾ പിന്നിട്ടിട്ടും നടപടിയില്ല. വടക്കേവിള - പള്ളിമുക്ക് ഡിവിഷനുകളിലൂടെ കടന്നു പോകുന്ന ഇവിടെ ഏകദേശം 150 മീറ്റർ അക്ഷരാർത്ഥത്തിൽ ദുരിത പാതയാണ്.
സ്‌കൂൾ വാഹനങ്ങളാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. സമീപത്തെ സ്‌കൂളുകളിലേക്ക് സൈക്കിൾ മാർഗം പോകുന്ന പെൺകുട്ടികൾ ഈ ഭാഗത്ത് അപകടത്തിൽപ്പെടുന്നത് പതിവാണ്. നവീകരണത്തിന്റെ പേരിൽ ഓണത്തിന് മുമ്പ് ഓടകൾ പൊളിച്ചിരുന്നു, ഇതുമൂലം സമീപത്തെ വീടുകളിലേക്ക് വാഹനം കയറ്റാനും ഇറക്കാനും ബുദ്ധിമുട്ടാണ്.
അറ്റകുറ്റപ്പണിയെങ്കിലും നടന്നിട്ട് 20 വർഷത്തോളമാവുന്നു. റോഡ് സഞ്ചാര യോഗ്യമല്ലാതായതോടെ 7 സ്‌കൂൾ ബസുകൾ ഈ റൂട്ട് ഉപേക്ഷിച്ചു. സ്‌കൂൾ വണ്ടികളുടെ സ്‌റ്റോപ്പ് മറ്റൊരു ജംഗ‌്‌ഷനിലേക്ക് മാറ്റിയതോടെ രക്ഷിതാക്കളും കുട്ടികളും വലയുകയാണ്. റോഡിന്റെ ഉടമസ്ഥാവകാശം കോർപ്പറേഷനിൽ നിന്ന് പൊതുമരാമത്ത് വകുപ്പിലേക്ക് മാറ്റിയതോടെ എം എൽ എ ഫണ്ട് ഉപയോഗിച്ച് ഉന്നത നിലവാരത്തിൽ റോഡ് പണിയുമെന്ന പ്രഖ്യാപനവുമായി ഇരവിപുരം എം.എൽ.എയുടെ ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ അടുത്തിടെ ഫ്ലക്‌സ് മാറ്റി.
കുളമായി കിടന്ന റോഡിൽ ഏകദേശം 50 മീറ്ററോളം ഭാഗം ജെ.സി.ബി ഉപയോഗിച്ച് കുത്തിയിളക്കിയും ഓട പൊളിച്ചും കൂടുതൽ ദുസഹമാക്കി
ഷാജി, കേരളകൗമുദി അക്കര തെക്കേമുക്ക് ഏജന്റ്
...................................................
സംസ്ഥാന ബഡ്‌ജറ്റിൽ 15 കോടി വകയിരുത്തിയിട്ടുണ്ട്. കലാവേദി- സഞ്ചാരിമുക്ക് വഴി മെയിൻറോഡിൽ വെണ്ടർമുക്കിൽ എത്തിച്ചേരുന്ന റോഡാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. ഓടകൾക്ക് മൂടി ഉൾപ്പടെ സമ്പൂർണ നവീകരണമാണ് ലക്ഷ്യമിടുന്നത്. ജെ സി ബി ഉപയോഗിച്ച് പണികൾ ആരംഭിച്ചെങ്കിലും ഇടയ്‌ക്ക് മഴ തടസമായി. എ.ഇയുടെ സ്ഥലം മാറ്റവും പണി ആരംഭിക്കുന്നത് വൈകാൻ കാരണമായി. പുതിയ എ.ഇ ചുമതല എടുത്തതോടെ പണി ഉടൻ ആരംഭിക്കും
എം. സജീവ്, പള്ളിമുക്ക് ഡിവിഷൻ കൗൺസിലർ