kappa

കൊല്ലം: കാപ്പ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പടപ്പക്കര ലൈവി ഭവനിൽ ആന്റണി ദാസാണ് (29) കുണ്ടറ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി 7.45ന് പടപ്പക്കര വാളത്തിപൊയ്കയിൽ വച്ചായിരുന്നു സംഭവം. കാപ്പ കേസിൽ കളക്ടർ തടങ്കലിന് ഉത്തരവിട്ട പ്രതിയായ ആന്റണി ദാസിനെ പിടിക്കാൻ മഫ്തിയിലെത്തിയ കുണ്ടറ എസ്.ഐ പി.കെ.പ്രദീപ്, സി.പി.ഒ എസ്.ശ്രീജിത്ത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

മഫ്തിയിലെത്തിയ പൊലീസുകാരെ ആന്റണി ദാസ്, അജോ, കണ്ടാൽ അറിയുന്ന മറ്റ് രണ്ടുപേർ എന്നിവർ ചേർന്ന് ആക്രമിക്കുകയായിരുന്നു. പ്രതികൾ എസ്.ഐ പ്രദീപിന് നേരെ നിരവധി തവണ വാൾ വീശുകയും മർദ്ദിക്കുകയുമായിരുന്നു. കാറിന്റെ മുൻവശത്തെ ചില്ല് അടിച്ചു തകർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന സി.പി.ഒ ശ്രീജിത്തിനെ കത്തികൊണ്ട് കുത്തിപരിക്കേൽപ്പിച്ചു. ആക്രമണത്തിൽ എസ്.ഐ പ്രദീപിന്റെ വലത് കൈയ്ക്കും മുഖത്തും വെട്ടേറ്റു. സാരമായി പരിക്കേറ്റ ശ്രീജിത്തിന് ആശുപത്രി പ്രവേശിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

ശാസ്താംകോട്ട ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, കുണ്ടറ എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ ശ്യാമകുമാരി എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് പ്രതിയെ പിടികൂടിയത്. ആക്രമണം നടത്തിയ അജോയും മറ്റു പ്രതികളും രക്ഷപ്പെട്ടു. പ്രതിയെ റിമാൻഡ് ചെയ്തു.