photo
കൊട്ടാരക്കര ശ്രീധരൻ നായർ

കൊല്ലം: മലയാളികളുടെ മനസിൽ അരനൂറ്റാണ്ടിലധികമായി നീന്തിത്തുടിക്കുന്ന ചെമ്മീൻ സിനിമയിലെ ചെമ്പൻകുഞ്ഞിന് ജീവൻ നൽകിയ കൊട്ടാരക്കര ശ്രീധരൻ നായരുടെ ഓർമ്മകൾക്ക് 38 വയസ്.

കൊട്ടാരക്കര റെയിൽവേ സ്‌റ്റേഷന് സമീപത്തെ കൊരട്ടിയോട് വീട്ടിൽ നാരായണ പിള്ളയുടെയും ഉമ്മിണി അമ്മയുടെയും മകനായി 1922 സെപ്‌തംബർ 11നാണ് ശ്രീധരൻ നായർ ജനിച്ചത്. പത്താം വയസിൽ നാടകത്തിലൂടെ അഭിനയ രംഗത്തെത്തി. പിന്നീട് ജയശ്രീ കലാമന്ദിരം എന്ന പേരിൽ നാടക കമ്പനി തുടങ്ങി. വേലുത്തമ്പി ദളവ ആദ്യമായി അരങ്ങിലെത്തിച്ചത് ഈ കമ്പനിയാണ്. 1950ൽ പ്രസന്നയിലൂടെ ശ്രീധരൻ നായർ വെള്ളിത്തിരയിലെത്തി. ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടുകളും മോഷൻ പിക്ചർ അക്കാഡമികളും ഇല്ലാതിരുന്ന ഒരു കാലത്ത് ആത്മാവിൽ സ്‌ഫുടം ചെയ്തെടുത്ത അഭിനയത്തികവിന്റെ അമ്പരപ്പിക്കുന്ന സാന്നിദ്ധ്യമായിരുന്നു കൊട്ടാരക്കര ശ്രീധരൻ നായർ. ചെമ്മീനിലെ ചെമ്പൻകുഞ്ഞും ദേശസ്നേഹത്തിന്റെ അപരാജിത ഭാഗമായി വെള്ളിത്തിരയിൽ നിറഞ്ഞാടിയ പഴശ്ശിരാജയും വേലുത്തമ്പി ദളവയും കുഞ്ഞാലി മരയ്ക്കാറുമൊക്കെ മലയാളത്തിന് മറക്കാനാകില്ല. പ്രസന്ന മുതൽ മിഴിനീർപ്പൂവുകൾ വരെയുള്ള 160 സിനിമകളിലാണ് ഈ നടൻ അഭിനയത്തിന്റെ പകർന്നാട്ടം നടത്തിയത്.

ഏറെയും ചരിത്ര കഥാപാത്രങ്ങളാണ് കൊട്ടാരക്കരയ്‌ക്ക് ഇണങ്ങിയത്. മൈ ഡിയർ കുട്ടിച്ചാത്തനിലെ മന്ത്രവാദിയിലൂടെ പുതുതലമുറയ്‌ക്കും അദ്ദേഹം പരിചിതനായി. വില്ലനായിട്ടും നായകനായിട്ടും പ്രതിനായകനായിട്ടും നിരവധി വേഷങ്ങൾ ചെയ്തു. അരനാഴികനേരം എന്ന ചിത്രത്തിലെ അഭിനയത്തിന് 1970ൽ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. 1986 ഒക്ടോബർ 19ന് ആ അഭിനയ സൂര്യൻ അസ്തമിച്ചു. അഭിനയ ജീവിതത്തിന് വലിയ പ്രോത്സാഹനമായിരുന്ന ഭാര്യ വിജയലക്ഷ്മിയമ്മ 2021 ജനുവരിയിൽ 93-ാം വയസിലാണ് വിട പറഞ്ഞത്. മക്കൾ സായികുമാറും ശോഭാ മോഹനും. ചെറുമക്കൾ വിനുമോഹൻ, അനുമോഹൻ എല്ലാവരും സിനിമയിൽ സജീവമാണ്.

അനുസ്മരണ സമ്മേളനം

കൊട്ടാരക്കര ശ്രീധരൻ നായർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്ന്വൈകിട്ട് 4ന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടികൾ മുൻ എം.എൽ.എ പി.ഐഷാ പോറ്റി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് കലാകാരൻമാരെ ആദരിക്കും. ഫൗണ്ടേഷൻ ചെയർമാൻ ഡോ.പി.എൻ.ഗംഗാധരൻ നായർ അദ്ധ്യക്ഷത വഹിക്കും. ഡോ.വസന്തകുമാർ സാംബശിവന്റെ കഥാപ്രസംഗവും ഉണ്ടാകും.