കൊല്ലം: മുക്കുപണ്ടം പണയംവച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു പണം തട്ടിയെടുത്ത പ്രതികൾ പിടിയിൽ. ശക്തികുളങ്ങര കന്നിമേൽ പൂവൻപുഴ തറയിൽ രാജേഷ് (22), കന്നിമേൽ മല്ലശേരി വടക്കേതറ വീട്ടിൽ മാഹീൻ (25) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കാവനാട് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളിൽ ഒരു പവനോളം വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി പ്രതികൾ പണം തട്ടിയെടുത്തിരുന്നു. കൂടാതെ വള്ളികീഴുള്ള ധനകാര്യ സ്ഥാപനത്തിൽ ഒരു പവനോളം വരുന്ന മുക്കുപണ്ട വളയും മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ 31.5 ഗ്രാം വരുന്ന മുക്കുപണ്ട ആഭരണങ്ങളും പണയപ്പെടുത്തി പണം തട്ടിയെടുത്തു. ശക്തികുളങ്ങരയിലെ സ്ഥാപനത്തിൽ 15 ഗ്രാം വരുന്ന മുക്കുപണ്ട ആഭരണം പണയപ്പെടുത്തി. സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസുകളിൽ രണ്ട് പ്രതികളെ പൊലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതികളെ ശക്തികുളങ്ങര പൊലീസും ഡാൻസാഫ് ടീമും ചേർന്ന് കണ്ടെത്തിയത്. ശക്തികുളങ്ങര പൊലീസ് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജേഷ്, ഗോപാലകൃഷ്ണൻ, പ്രദീപ്, എസ്.സി.പി.ഒ ബിജു, സി.പി.ഒ അജിത്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.