 
തൃശൂർ: പ്രായം തളർത്തിയ ഓർമ്മയുടെ താളം തെറ്റിയവരും അനാരോഗ്യകരമായ ക്ഷീണമുള്ളവരും ശാരീരികമാനസിക വെല്ലുവിളി നേരിടുന്നവരുമായ വയോജനങ്ങൾ കളക്ടറുമായി വിശേഷങ്ങൾ പങ്കുവയ്ക്കാനെത്തി. വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനും പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനും കളക്ടർ അർജുൻ പാണ്ഡ്യൻ നടത്തുന്ന 'മുഖാമുഖം മീറ്റ് യുവർ കളക്ടർ' പരിപാടിയിൽ അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന പൗരൻമാരാണ് പങ്കെടുത്തത്.
കളക്ടർ സ്‌നേഹപൂർവ്വം സ്വീകരിച്ചിരുത്തിയ വയോജനങ്ങളോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഒരു കൊച്ചു സ്വപ്‌നത്തിൻ ചിറകുമായവിടുത്തെ... എന്ന ഗാനം കളക്ടറുടെ മുൻപിൽ പാടിയപ്പോൾ 90 വയസുകാരി റുഖിയ ഉമ്മ ഉറ്റവരും ഉടയവരും കൂടെയില്ല എന്ന സങ്കടം ഒരു നിമിഷത്തേക്കെങ്കിലും മറന്നു. മുത്തച്ഛൻമാരും മുത്തശ്ശിമാരും പ്രായം മറന്ന് മാപ്പിളപ്പാട്ടും കീർത്തനവും ഗസലും പാടി കളക്ടറോട് വാചാലരായി. അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും കളക്ടറുമായി പങ്കുവച്ചു.
അവർ ആദ്യമായി വിമാന യാത്ര ചെയ്തതും ഗൾഫ് കാണാൻ പോയതും വായിച്ച പുസ്തകങ്ങളെക്കുറിച്ചും തങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും കളക്ടറോട് സംസാരിച്ചു. സാമൂഹികനീതി വകുപ്പ് ഓർഫണേജ് കൗൺസിലർ ദിവ്യ അഭീഷ്, കൊടുങ്ങല്ലൂർ, കൊന്നച്ചോട് മേത്തലയിലെ 'ദയ' അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരായ ജലീൽ, നസീമ എന്നിവർക്കൊപ്പം 30 വയോജനങ്ങളാണ് കളക്ടറേറ്റിലെത്തിയത്.