തൃശൂർ: പുന്നയൂർക്കുളം പഞ്ചായത്തിൽ എക്‌സിബിഷൻ ആൻഡ് മറൈൻ റിസർച്ച് സെന്റർ അമ്യൂസ്‌മെന്റ് പാർക്ക് കെട്ടിട നിർമ്മാണച്ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ചതാണെങ്കിൽ ഇപ്പോഴും പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് മനുഷ്യാവകാശ കമ്മിഷൻ. ലൈസൻസില്ലാത്ത സ്ഥാപനം കെട്ടിട നിർമ്മാണത്തിലെ ചട്ടലംഘനങ്ങൾ ക്രമവത്കരിക്കുന്നതിൽ സ്വീകരിച്ച നടപടികൾ വ്യക്തമല്ലെന്നും കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷം അന്തിമ റിപ്പോർട്ട് ഒക്ടോബറിൽ കമ്മിഷൻ കേസ് പരിഗണിക്കുന്ന വേളയിൽ സമർപ്പിക്കണമെന്ന് തൃശൂർ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കമ്മിഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കിടയാക്കിയ നിർമ്മാണത്തിന് ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലെന്ന് പറയുന്നു. പഞ്ചായത്ത് നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ചട്ടലംഘനം ക്രമവത്കരിക്കാൻ സ്ഥാപനം അപേക്ഷ നൽകിയിട്ടുണ്ടെന്നും ലൈസൻസ് പുതുക്കി നൽകിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ കടലോരത്തെ സർക്കാർ ഭൂമി കൈയേറി റോഡും ചെറിയ പാലങ്ങളും കുളങ്ങളും അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മിച്ചിട്ടുണ്ടെന്ന് പരാതിക്കാരനായ ശ്രീജിത്ത് കമ്മിഷനെ അറിയിച്ചു. ലൈസൻസ് പുതുക്കിയിട്ടില്ലെങ്കിലും സ്ഥാപനം തുറന്നുപ്രവർത്തിക്കുന്നതായി പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു.