
തൃശൂർ : വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് തൃശൂരിന്റെ ചരിത്രശേഷിപ്പുകളിലൊന്നായ ശക്തൻ കൊട്ടാരവും മ്യൂസിയവും ജനങ്ങൾക്കായി വീണ്ടും തുറക്കുന്നു. രണ്ട് വർഷത്തിലേറെയായി നവീകരണത്തിനായി അടച്ചിട്ടിരുന്ന കൊട്ടാരത്തിന്റെ നവീകരണം 90 ശതമാനത്തിലേറെ പൂർത്തിയായി. ഈ മാസം അവസാനത്തോടെ പൂർത്തിയാക്കാനാണ് പുരാവസ്തു വകുപ്പിന്റെ ശ്രമം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ കോടികൾ ചെലവഴിച്ചാണ് നിർമ്മാണം. പുരാവസ്തു വകുപ്പിന്റെ നിർദ്ദേശപ്രകാരം പഴമ നഷ്ടപ്പെടാത്ത വിധമാണ് നവീകരണം. നേരത്തെ ഒരു കമ്പനിയെ കരാർ ഏൽപ്പിച്ചെങ്കിലും വേണ്ടരീതിയിൽ നിർമ്മാണം മുന്നോട്ടുപോകാത്തതിനാൽ അവരെ മാറ്റി. പിന്നീട് കേരള മ്യൂസിയമാണ് നവീകരണം പൂർത്തിയാക്കുന്നത്.
പുതുമോടിയോടെ കൊട്ടാരം
മെഗാലിത്തിക്ക് യുഗ ഗാലറി, വാതിലും ജനലും ഉൾപ്പെടെയുള്ള തടികൊണ്ടുള്ള ഫർണീച്ചറുകൾ, പൂന്തോട്ടം, ഗേറ്റ്, ഓഫീസ്, ഗാർഡ് റൂമുകൾ, കൊട്ടാരത്തിന്റെ കോമ്പൗണ്ട് ഭിത്തി എന്നിവയെല്ലാം നവീകരിച്ചു. ചരിത്രസ്മരണകൾ ഉണർത്തുന്ന വ്യത്യസ്ത ഗ്യാലറികൾ, ഒമ്പതാം നൂറ്റാണ്ട് മുതൽ 17ാം നൂറ്റാണ്ട് വരെയുള്ള കരിങ്കൽ പ്രതിമകൾ പ്രദർശിപ്പിക്കുന്ന ശിൽപ്പഗ്യാലറി എന്നിവ മ്യൂസിയത്തിലുണ്ട്. പരമ്പരാഗത നാലുകെട്ട് ശൈലിയിൽ നിർമ്മിച്ച രണ്ടുനില കെട്ടിടത്തിൽ ടിപ്പു സുൽത്താൻ ഉൾപ്പെടെയുള്ള മൈസൂരിലെ ഭരണാധികാരികളെക്കുറിച്ച് പരാമർശമുണ്ട്. അവർ വിവിധ കാലഘട്ടങ്ങളിൽ ഇവിടെ താമസിച്ചിരുന്നു. ശക്തൻ തമ്പുരാന്റെ അന്ത്യവിശ്രമ സ്ഥലവും ഇതിലാണ്. പൂന്തോട്ടങ്ങളും കുട്ടികളുടെ കളിയിടവും പൂമ്പാറ്റകളുടെ പാർക്കും അപൂർവങ്ങളായ പച്ചമരുന്നടങ്ങിയ ഔഷധപ്പാർക്കും പതിനഞ്ചോളം മട്ടുപ്പാവുകളും എല്ലാം ഉൾപ്പെടെ ആറേക്കറിൽ വിസ്തൃതമാണ് ഈ മ്യൂസിയം. ഇതോട് ചേർന്നുകിടക്കുന്ന വടക്കേച്ചിറ കൂടിയാകുമ്പോൾ ആളുകൾക്ക് വിശ്രമിക്കാവുന്ന ശാന്തമായ ഒരിടമാണിത്.
അടച്ചത് 2022ൽ
2022 ആഗസ്റ്റിലാണ് നവീകരണത്തിന്റെ പേരിൽ മ്യൂസിയം സന്ദർശകർക്ക് അനുമതി നിഷേധിച്ചത്. ഒരു വർഷത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കുമെന്നാണ് പറഞ്ഞതെങ്കിലും രണ്ട് വർഷം കഴിയേണ്ടി വന്നു പൂർത്തിയാക്കാൻ. രണ്ട് വർഷത്തെ സീസൺ പൂർണമായി നഷ്ടപ്പെട്ടതോടെ ലക്ഷങ്ങളുടെ വരുമാന നഷ്ടമുണ്ടായി. വരുന്ന മദ്ധ്യവേനലവധിക്ക് പോലും തുറന്നുകൊടുക്കാനായിരുന്നില്ല. എല്ലാക്കാലത്തും വിദ്യാർത്ഥികളെയും വിനോദ സഞ്ചാരികളെയും ആകർഷിക്കുന്ന പുരാവസ്തു ശേഖരമാണ് ഇവിടെയുള്ളത്.
നിർമ്മിച്ചത്
കേരളീയ വാസ്തുവിദ്യാ ശൈലിയിൽ
1795ൽ
മ്യൂസിയമാക്കിയത്
2005ൽ