വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പ് മുതൽ മാടക്കത്തറ പഞ്ചായത്തിലെ ചെന്നിക്കര വരെ നീളുന്ന 6.47 കിലോമീറ്റർ ദൂരം റോഡ് നിർമ്മാണം ആരംഭിച്ചിട്ട് വർഷം രണ്ട് പിന്നിടുമ്പോഴും ഒന്നരക്കിലോമീറ്ററിലേത് മെറ്റൽ പാത. ഏഴ് ബസുകൾ സർവീസ് നടത്തിയിരുന്ന റൂട്ടിൽ പുന്നംപറമ്പ് മുതൽ മലാക്ക വരെ പൊതുഗതാഗതം നിലച്ചിട്ട് രണ്ട് വർഷം. ആരും ചോദിക്കാനും, പറയാനുമില്ലാത്തതിനാൽ ജനം അനുഭവിക്കുന്ന ദുരിതം സമാനതകളില്ലാത്തതാണ്. വീരോലിപ്പാടം കുടുംബാരോഗ്യ കേന്ദ്രം, മലാക്ക ഹോമിയോ ഡിസ്‌പെൻസറി എന്നിവിടങ്ങളിലെത്താനാകാതെ അനുഭവിക്കുന്ന കഷ്ടപ്പാടും ചില്ലറയല്ല.
മണലിത്തറ മോസ്‌കോ നഗർ മുതൽ ചെന്നിക്കര വരെയുള്ള പ്രവർത്തനം മാത്രമാണ് പൂർത്തിയായത്. പീച്ചി വാഴാനി കോറിഡോർ നിർമ്മാണത്തിന്റെ ഭാഗമായി പുന്നംപറമ്പ് കനാൽപ്പാലം പൊളിച്ചതോടെ യാത്രാ ദുരിതം ഇരട്ടിയായി. കനാൽ ബണ്ട് റോഡിലൂടെയുള്ള ബദൽ യാത്രാ സംവിധാനം ഭാഗികമായി തടസപെട്ടു. പ്രധാനമന്ത്രി ഗ്രാമീണറോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരമാണ് നിർമ്മാണം. 407.48 ലക്ഷം രൂപയുടേതാണ് പദ്ധതി. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയമാണ് തുക അനുവദിച്ചത്. സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസിക്കാണ് നടത്തിപ്പ് ചുമതല. ചേലക്കര മേപ്പാടം സ്വദേശി വി.വി.ജോൺസനാണ് കരാറുകാരൻ. 12 കലുങ്ക് അടക്കമാണ് പ്രവൃത്തി. മൺപണി, മെറ്റലിംഗ് പ്രവർത്തനവും കരാറിലുണ്ട്. 2022 ഒക്ടോബർ 18നാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 2023 ഒക്ടോ. 17ന് മുഴുവൻ പ്രവൃത്തികളും പൂർത്തീകരിക്കണമെന്നായിരുന്നു കരാർ വ്യവസ്ഥ.