
ചേലക്കര: പൂരം കലക്കൽ അന്വേഷണം സി.ബി.ഐക്ക് വിടാൻ സർക്കാരിനെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വെല്ലുവിളിച്ചു . ചേലക്കരയിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത് സിനിമ ഡയലോഗ് മാത്രമായി എടുത്താൽ മതി. ഒറ്റ തന്തയ്ക്ക് പിറന്നതാണെങ്കിൽ സി.ബി.ഐക്ക് വിടൂ. തിരുവമ്പാടിയും പാറമേക്കാവും അവരുടെ സത്യം പറയട്ടെ. വടക്കുന്നാഥൻ ദേവസ്വത്തിന്റെ സത്യമെന്താണെന്ന് നിങ്ങൾക്ക് അറിയില്ലേ?. അത് ചോരക്കളിയുടെ സത്യം മാത്രമാണ്.
പൂരം കലക്കൽ നിങ്ങൾക്ക് ബൂമറാംഗാണ്. സുരേന്ദ്രൻ വിശ്വസിക്കുന്നത് പോലെ ആംബുലൻസിൽ പോയിട്ടില്ല. സാധാരണ കാറിലാണെത്തിയത്. ജില്ലാ അദ്ധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് അവിടെയെത്തിയത്. ആംബുലൻസിൽ തന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാർത്ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കിൽ പിണറായിയുടെ പൊലീസ് അന്വേഷിച്ചാൽ പറ്റില്ല.
അത് അന്വേഷിച്ചറിയണമെങ്കിൽ സി.ബി.ഐ വരണം. ഞാനവിടെ ചെല്ലുന്നത് നൂറ് കണക്കിന് പൂരപ്രേമികളെ പൊലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാനാണ്. അന്നത്തെ കളക്ടറെയും കമ്മിഷണറെയും മാറ്റരുതെന്ന് താൻ പറഞ്ഞതാണെന്നും അവരെ വച്ചുതന്നെ 2025 ലെ പൂരം ഭംഗിയായി നടത്തിക്കാണിക്കാനാണ്. കേരളത്തിലെ മുൻമന്ത്രിയടക്കം ഇപ്പോഴത്തെ മന്ത്രിമാരടക്കം പലരും ചോദ്യം ചെയ്യപ്പെടാൻ യോഗ്യരാണെന്ന ഭയം അവർക്കുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ അദ്ധ്യക്ഷനായി. അനീഷ് മാസ്റ്റർ, കെ.സുരേന്ദ്രൻ, പി.സി.ജോർജ്, അതുല്യ ഘോഷ്, കെ.ബാലകൃഷ്ണൻ, പി.എസ്.കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.