
തിരുവനന്തപുരം: ആടുതോമയുടെ തുളസിക്ക് ഇംഗ്ലണ്ടിലെ ഗ്ലാസ്‌ഗോ റോയൽ കോളേജ് ഒഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിൽ നിന്ന് ഒഫ്താൽമോളജിയിൽ എം.ആർ.സി.എസും എഫ്.ആർ.സി.എസും. മോഹൻലാലിന്റെ ആടുതോമ എന്ന കഥാപാത്രം തകർത്താടിയ 'സ്ഫടികം' സിനിമയിൽ ഉർവശിയുടെ ബാല്യകാലം അവതരിപ്പിച്ച എ.ആർ ആര്യ ഇപ്പോൾ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്‌താൽമോളജിയിൽ നേത്രരോഗവിദഗ്ധയാണ്. കഴിഞ്ഞമാസമാണ് ഗ്ളാസ്ഗോയിൽ നിന്ന് ബിരുദം ലഭിച്ചത്.
'ഓർമ്മകൾ.. ഓർമ്മകൾ, ഓടക്കുഴലൂതി..' എന്ന ഗാനരംഗത്തിൽ കുട്ടിത്തമുള്ള ചിരിയുമായി നിറഞ്ഞു നിൽക്കുന്ന തുളസിയെ
മലയാളികൾ ഇന്നും ഓർക്കുന്നുണ്ട്. ആൾക്കൂട്ടത്തിലും രോഗികളെ ചികിത്സിക്കുമ്പോഴുമൊക്കെ തുളസിയല്ലേ എന്ന ചോദ്യവുമായി ഇപ്പോഴും പലരുമെത്താറുണ്ട്. സിനിമ എന്നപോലെ കഥാപാത്രവും ജനത്തിന്റെ മനസിൽ പതിഞ്ഞതിന് തെളിവാണിതെന്ന് ആര്യ പറയുന്നു. കഴിഞ്ഞവർഷം സിനിമ റീ റിലീസ് ചെയ്തതോടെ കഥാപാത്രം ജനങ്ങളുടെ മനസിൽ കൂടുതൽ ആഴത്തിൽ പതിഞ്ഞു.
പോങ്ങുംമൂട്ടിലാണ് താമസം. സ്ഫടികത്തിൽ അഭിനയിച്ചത് ആറാംക്ളാസിലായിരിക്കുമ്പോഴാണ്. തുടർന്ന് അഭിനയത്തോട് വിടപറഞ്ഞു. 2022ൽ പുറത്തിറങ്ങിയ 'വാശി'യിലൂടെ വീണ്ടും അഭിനയരംഗത്തെത്തി.
കാനറാ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ജി.രാജഗോപാലിന്റെയും ഏജീസ് ഓഫീസ് ഉദ്യോഗസ്ഥയായിരുന്ന അമലയുടേയും മകളായ ആര്യ
ബാലതാരമായി ആദ്യം അഭിനയിച്ചത് വടക്കൻ വീരഗാഥയിലാണ്. അന്ന് രണ്ടാംക്ളാസിലായിരുന്നു. അടുത്തചിത്രം ബട്ടർഫ്ളൈസ്. സ്ഫടികത്തിനുശേഷം ദൂരദർശനിൽ കൂടുമാറ്റം ഉൾപ്പെടെ ടെലിഫിലിമുകളും സീരിയലുകളും ചെയ്തു. കല്യാണസൗഗന്ധികം, അരയന്നങ്ങളുടെ വീട് എന്നീ സിനിമകളിലേക്ക് ക്ഷണം ലഭിച്ചെങ്കിലും പഠനം മുടങ്ങാതിരിക്കാൻ വേണ്ടെന്നുവച്ചു.
ഭർത്താവ് കാരക്കോണം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.അനൂപ് നാരായണൻ. മകൻ അഭിരാം പന്ത്രണ്ടാംക്ളാസിലും മകൾ അനുരാധ എട്ടാംക്ളാസിലുമാണ്.