തിരുവനന്തപുരം: 11-കാരനെ പീഡിപ്പിച്ച കേസിൽ കാലടി താമരം സ്വദേശി ഷിബു (46)വിനെ അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. അംഗപരിമിതനാണ് ഇയാൾ.തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. 2022 നവംബർ 19 ന് രാവിലെ 11.30 മണിക്ക് കുട്ടി അനിയന് ലെയ്സ് വാങ്ങാൻ കടയിൽ പോയപ്പോഴാണ് കേസിന് ആസ്പദമായ സംഭവം. കടയിൽ സിഗരറ്റ് വാങ്ങാനെത്തിയ ഷിബു , ബലമായി പിടിച്ചുവച്ച് കുട്ടിയുടെ സ്വകാര്യഭാഗത്ത് പിടിച്ചു. കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി വിവരം അമ്മയോട് പറയുകയായിരുന്നു. രാത്രി തന്നെ വീട്ടുകാർ ഫോർട്ട്‌ പൊലീസിൽ പരാതി നൽകി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ.അതിയന്നൂർ അർ.വൈ.അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും ഹാജരാക്കി. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ്.ഷാജി,എസ്.ഐ.സജിനി.റ്റി എന്നിവരാണ് കേസ് അന്വേഷിച്ചത്.