
തിരുവനന്തപുരം: പൂരം കലക്കൽ, എ.ഡി.ജി.പി- ആർ.എസ്.എസ് കൂടിക്കാഴ്ച, മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം, പി.വി.അൻവറിന്റെ വെളിപ്പെടുത്തൽ.. നാളെ തുടങ്ങുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം പ്രക്ഷുബ്ധമാകാൻ വിഷയങ്ങളേറെ. ഇവയടക്കം ഉന്നയിച്ച് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം. പ്രതിപക്ഷ നീക്കത്തെ നിലംപരിശാക്കാനുള്ള ഭരണപക്ഷത്തെ തന്ത്രങ്ങൾ.
വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ചരമോപചാരം അർപ്പിച്ച് നാളെ സഭ പിരിയും.
തുടർന്ന് ഏഴുമുതൽ 18വരെ ആകെ എട്ടു ദിവസങ്ങളിലാവും സഭ ചേരുക. 7 മുതൽ 11വരെ തുടർച്ചയായി ചേരും. 12 മുതൽ 15വരെ അവധി. 16,17, 18 തീയതികളിൽ സഭയുണ്ടാകും.
സഭയിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ നാളെ രാവിലെ 8.30ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നുണ്ട്.
പി.വി.അൻവറുമായുള്ള ബന്ധം സി.പി.എം അവസാനിപ്പിച്ചതോടെ സഭയിൽ അദ്ദേഹത്തിന്റെ സീറ്റ് മാറ്റവും ഉണ്ടായേക്കും. ഇടതുപക്ഷനിരയിൽ നിന്ന് അൻവറിന്റെ സീറ്ര് മാറ്റണമെന്ന് കാട്ടി എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറോ അൻവറോ സ്പീക്കർക്ക് കത്തു നൽകണം. രണ്ടു ഭാഗത്തു നിന്നും ഇന്നലെവരെ കത്ത് നൽകിയിട്ടില്ല. മാറ്റുകയാണെങ്കിൽ ഭരണപക്ഷത്തിന്റെയോ പ്രതിപക്ഷത്തിന്റെയോ നിര അവസാനിക്കുന്ന ഭാഗത്താകും (നോ മാൻസ് ലാൻഡ്) സീറ്റ് അനുവദിക്കുക.
എട്ടു ബില്ലുകൾ പരിഗണിക്കും
2023ലെ കേരള പൊതുമേഖല ബിൽ, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി ഭേദഗതി ബിൽ, 2023ലെ കേരള കന്നുകാലി പ്രജനനബിൽ, കേരള പബ്ളിക് സർവീസ് കമ്മിഷൻ ഭേദഗതി ബിൽ, കേരള ജനറൽ സെയിൽസ് ടാക്സ് ഭേദഗതി ബിൽ, 2024ലെ പ്രവാസി കേരളീയരുടെ ക്ഷേമഭേദഗതി ബിൽ, പേമെന്റ് ഒഫ് സാലറീസ് ആൻഡ് അലവൻസസ് ഭേദഗതി ബിൽ തുടങ്ങിയവ പരിഗണിക്കും. ഉപധനാഭ്യർത്ഥനകൾക്കായി ഒരു ദിവസം മാറ്റിവച്ചേക്കും.
പ്രതിപക്ഷ ചോദ്യങ്ങളുടെ നക്ഷത്ര ചിഹ്നം മാറ്റി
നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷാംഗങ്ങൾ നൽകിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകൾ ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്തവയായി മാറ്റിയ നടപടിക്കെതിരെ സ്പീക്കർക്ക് കത്തു നൽകി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയിൽ നിന്ന് നേരിട്ട് മറുപടി ലഭിക്കേണ്ട എ.ഡി.ജി.പി- ആർ.എസ്.എസ് കൂടിക്കാഴ്ച, തൃശ്ശൂർ പൂരം കലക്കൽ, കാഫിർ സ്ക്രീൻ ഷോട്ട്, പി.ശശിക്കെതിരായ ആരോപണം, മുഹമ്മദ് ആട്ടൂരിന്റെ തിരോധാനം, സ്വർണ്ണക്കടത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ, പൊലീസിലെ ക്രിമിനൽവത്കരണം തുടങ്ങിയ വിഷയങ്ങളിലെ 49 നോട്ടീസുകളാണ് സ്പീക്കറുടെ നിർദ്ദേശങ്ങൾക്കും മുൻകാല റൂളിംഗുകൾക്കും വിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി മാറ്റിയത്.
ഇതോടെ ഈ ചോദ്യങ്ങളിൽ മുഖ്യമന്ത്രിക്ക് നിയമസഭയിൽ നേരിട്ട് മറുപടി നൽകേണ്ടി വരില്ല. മുഖ്യമന്ത്രിക്കും സർക്കാരിനും സഭാതലത്തിൽ നേരിട്ട് മറുപടി പറയാൻ ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ഇത്തരത്തിൽ ഒഴിവാക്കുന്നതിന് ബോധപൂർവമായ ശ്രമം നടന്നുവെന്ന കാര്യം വ്യക്തമാണ്. ചോദ്യങ്ങൾ പൊതുപ്രാധാന്യം പരിഗണിച്ച് നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായി അനുവദിക്കണം.
ചോദ്യ നോട്ടീസുകളിൽ അവ്യക്തതയുണ്ടെങ്കിൽ സാമാജികരുടെ ഓഫീസുമായോ അതത് പാർലമെന്ററി പാർട്ടി ഓഫീസുകളുമായോ ബന്ധപ്പെട്ട് മാറ്റങ്ങൾ വരുത്തുന്ന പതിവാണ് നിയമസഭാ സെക്രട്ടേറിയറ്റ് പിന്തുടരുന്നത്. എന്നാൽ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളാക്കിയിട്ടും വ്യക്തത വരുത്തുവാൻ തയ്യാറാകാതിരുന്നത് ദുരൂഹമാണ്.