
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ സ്ഥാപിക്കുമെന്നറിയിച്ച സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രഖ്യാപനത്തിലൊതുങ്ങി. സംസ്ഥാനത്തിന് മാതൃകയാകുമെന്ന് അധികൃതർ വിലയിരുത്തിയ പദ്ധതിയാണിത്. സംസ്ഥാനത്ത് നിലവിൽ തിരുവനന്തപുരം മുട്ടത്തറയിലും എറണാകുളം വെല്ലിംഗ്ടൺ ഐലന്റിലും വയനാട്ടിലുമാണ് ഇത്തരം പ്ലാന്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നത്. ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ ഒരു വിദഗ്ദ്ധ സംഘം വയനാട് പ്ലാന്റ് സന്ദർശിച്ച് വിശദമായി പഠനം നടത്തുകയും വിലയിരുത്തുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാർ നൽകുന്ന 4.75 കോടി രൂപയിലാണ് പദ്ധതി ആറ്റിങ്ങലിൽ നടപ്പാക്കുന്നത്. വയനാട്ടിലെത്തിയ സംഘം നടത്തിയ പഠനത്തിൽ പ്ലാന്റ്, പരിസ്ഥിതി മലിനീകരണമോ, ദുർഗന്ധമോ പൊതുജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടോ ഉണ്ടാക്കുന്നില്ലെന്ന് മനസിലാക്കിരുന്നു. ഏഴു സെന്റ് ഭൂമിയിലാണ് വയനാട്ടിലെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ദ്രവ മാലിന്യശേഖരണം മുതൽ സംസ്കരണം വരെയുള്ള പ്രക്രിയയിൽ ഒരിടത്തുപോലും ദുർഗന്ധം വമിക്കാത്ത തരത്തിലാണ് സ്വീവേജ് പ്ലാന്റിന്റെ രൂപകല്പന. മാലിന്യ സംസ്കരണ രംഗത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയായ ആറ്റിങ്ങലിലെ ഖരമാലിന്യ സംസ്കരണ പ്ലാന്റിനുള്ളിലാണ് സ്വീവേജ് പ്ലാന്റും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. സംസ്കരണ കേന്ദ്രത്തിൽ നിന്ന് ശേഖരിക്കുന്ന വെള്ളം കൃഷിക്കും കെട്ടിട നിർമ്മാണത്തിനും ഉപയോഗിക്കാമെന്നും പഠനങ്ങൾ കണ്ടെത്തിട്ടുണ്ട്.
പദ്ധതിച്ചെലവ് - 4.75 കോടി രൂപ
വേസ്റ്റ് വാട്ടർ പ്രയോജനപ്പെടുത്തും
ആദ്യഘട്ടത്തിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ പച്ചക്കറിക്കൃഷി ആരംഭിച്ച് വേസ്റ്റ് വാട്ടർ പൂർണമായും അവിടെ പ്രയോജനപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. കൂടുതൽ വേസ്റ്റ് വാട്ടർ വരുമ്പോൾ മറ്റാവശ്യങ്ങൾക്കായും പ്രയോജനപ്പെടുത്തും. നിലവിലെ സാഹചര്യത്തിൽ നഗരത്തിൽ നിന്ന് ശേഖരിക്കുന്ന ദ്രവമാലിന്യം മുട്ടത്തറയിൽ എത്തിച്ചാണ് സംസ്കരിക്കുന്നത്. ഇതിന് സമയവും സാമ്പത്തിക ചെലവും ഏറെയാണ്. ദ്രവമാലിന്യ സംസ്കരണ പ്ലാന്റ് യാഥാർത്ഥ്യമാകുന്നതോടെ സമ്പൂർണ ശുചിത്വ നഗരമെന്ന ഖ്യാദിയും ആറ്റിങ്ങലിന് സ്വന്തമാവും. ഇതിനെല്ലാം പുറമെ പ്രാദേശിക തലത്തിൽ നിരവധിപേർക്ക് കൂടി തൊഴിൽ കൊടുക്കാനും ഈ പുതിയ സംരംഭം കൊണ്ട് സാധിക്കുമെന്നിരിക്കെയാണ് തുടർനടപടികളില്ലാതെ പദ്ധതി കടലാസിലൊതുങ്ങിയത്.