
പതിനാറാം ധനകാര്യ കമ്മിഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആലോചനകളും ചർച്ചകളും രാജ്യത്താകെ ആരംഭിച്ചുകഴിഞ്ഞു. നിതി ആയോഗ് മുൻ വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയ ചെയർമാനായ പതിനാറാം ധനകാര്യ കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനങ്ങളിലേക്കുള്ള പഠന യാത്രകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനകം ആറേഴു സംസ്ഥാനങ്ങൾ സന്ദശിച്ച കമ്മിഷൻ ഡിസംബറോടെ കേരളത്തിലെത്തുമെന്നാണ് സൂചന.
ധനകാര്യ കമ്മിഷൻ റിപ്പോർട്ടിനും സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച തീർപ്പുകൾക്കും വലിയ പ്രധാന്യമുണ്ട്. അഞ്ചുവർഷ കാലായളവിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട ഭരണഘടനപരമായ സാമ്പത്തിക പിന്തുണ സംബന്ധിച്ച തീർപ്പുകൾ നിശ്ചയിക്കുകയാണ് ധനകാര്യ കമ്മിഷന്റെ ചുമതല. 2026ഏപ്രിൽ ഒന്നു മുതലാണ് കമ്മിഷന്റെ ശുപാർശ പ്രകാരമുള്ള ധനവിഹിതങ്ങൾ കേരളത്തിനും ലഭ്യമായിത്തുടങ്ങുക. കമ്മിഷനു മുന്നിൽ നമ്മുടെ ആവശ്യങ്ങൾ മുൻകൂട്ടി ശക്തമായി അവതരിപ്പിക്കാനും അർഹമായ സാമ്പത്തിക അവകാശങ്ങൾ നേടിയെടുക്കാനും കൃത്യമായ കണക്കുക്കൂട്ടലുകളോടെയാണ് സംസ്ഥാനം പ്രവർത്തിക്കുന്നത്.
കേന്ദ്രത്തിന്റെ സാമ്പത്തിക വിവേചനത്തിനെതിരെ കേരളം തുടങ്ങിവച്ച പ്രവർത്തനങ്ങൾ ദേശീയശ്രദ്ധ ആകർഷിച്ചവയായിരുന്നു. ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തെയും സുപ്രീംകോടതിയിൽ കേസ് നൽകിയത് ഉൾപ്പെടെയുള്ള നടപടികളെയും കേന്ദ്ര അവഗണന നേരിടുന്ന ഇതര സംസ്ഥാനങ്ങളും പിന്തുണച്ചു. ഇതിനു തുടർച്ചയായാണ് അഞ്ചു സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാർ പങ്കെടുത്ത കോൺക്ലേവ് കേരളം സംഘടിപ്പിച്ചത്. സംസ്ഥാനങ്ങളുടെ ധനകാര്യ താത്പര്യങ്ങളും രാജ്യത്തിന്റെ ഫെഡറലിസവും കാത്തുസൂക്ഷിക്കുന്ന നിലയിലുള്ള യോജിപ്പിന്റെ അനിവാര്യതയാണ് ഈ കോൺക്ലേവ് ചുണ്ടിക്കാട്ടിയത്.
കയ്യടക്കുന്ന
കേന്ദ്ര നയം
രാജ്യത്തെ മൊത്തം നികുതി വരുമാനത്തിന്റെ ഗണ്യമായ ഭാഗവും കേന്ദ്രത്തിനാണ് ലഭിക്കുന്നത്.എന്നാൽ, വികസനവും സാമൂഹ്യക്ഷേമവും ഉറപ്പാക്കുകയെന്ന ഉത്തരവാദിത്വത്തിന്റെ മുഖ്യ പങ്കും വഹിക്കുന്നത് സംസ്ഥാനങ്ങളാണ്. പതിനഞ്ചാം ധനകാര്യ കമ്മി ഷൻ കേന്ദ്ര നികുതി വരുമാനത്തിന്റെ 41ശതമാനം 28 സംസ്ഥാനങ്ങൾക്കായി വിഭജിച്ചു നൽകണമെന്നാണ് ശുപാർശ ചെയ്തത്. എന്നാൽ, ശുപാർശകളുടെ ഉദ്ദേശ്യശുദ്ധി പോലും പരിഗണിക്കാതെ വരുമാനത്തിന്റെ വലിയ പങ്ക് കേന്ദ്രം തന്നെ കയ്യടക്കി. വലിയതോതിൽ ഉയർത്തിയ സെസുകളും സർചാർജുകളും വഴി സംസ്ഥാനങ്ങൾക്ക് വിഭജിക്കേണ്ട അറ്റ നികുതി വരുമാനം (net tax proceeds) ഗണ്യമായി കുറച്ചു.
2019 മുതൽ 2024 ജൂൺ വരെ സെസുകളും സർചാർജുകളും വഴി കേന്ദ്ര സർക്കാർ സമാഹരിച്ചത് 22.11 ലക്ഷം കോടി രൂപയാണ്. ഇതിൽ ജി.എസ്.ടി നഷ്ടപരിഹാര സെസ് 5.95 ലക്ഷം കോടി രൂപ വരും. എന്നാൽ, ജി.എസ്.ടി നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്കു നൽകുന്നത് 2022 ജൂണിൽ അവസാനിപ്പിച്ചിരുന്നു. അതേസമയം, ജി.എസ്.ടി സെസ് പിരിക്കുന്നുത് 2026 മാർച്ചുവരെ തുടരാൻ തീരുമാനിക്കുകയും ചെയ്തു. ഫലത്തിൽ, 2023- 24 വർഷങ്ങളിൽ കേന്ദ്ര നികുതി വരുമാനത്തിന്റെ 74 ശതമാനത്തിൽനിന്നു മാത്രമാണ് സംസ്ഥാനങ്ങളുടെ വിഹിതം നീക്കിവച്ചത്. ഇത് ധനകാര്യ കമ്മിഷൻ നിർദ്ദേശങ്ങളെ നോക്കുകുത്തിയാക്കുന്ന നടപടിയായി. പെടോൾ, ഡീസൽ
സെസ് വഴി സമാഹരിക്കുന്ന സെൻട്രൽ റോഡ് ഫണ്ട്, ദേശീയ പാതകളുടെയും സംസ്ഥാന പാതകളുടെയും മറ്റും വികസനത്തിനായാണ് വിഭാവനം ചെയ്തതെങ്കിലും, സാമൂഹ്യക്ഷേമ മേഖലകളിലേക്കാണ് ഫണ്ടിന്റെ വലിയ ഭാഗം വിനിയോഗിക്കപ്പെട്ടതെന്നു കാണാം.
സുസ്ഥിരമായി സ്ഥാപനവത്കരിക്കപ്പെട്ടുവെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്ന ജി.എസ്.ടി സമ്പ്രദായത്തെക്കുറിച്ചും ജി.എസ്.ടി നഷ്ടപരിഹാരം അവസാനിപ്പിച്ച നിലപാടും ധനകാര്യ കമ്മിഷൻ ഗൗരവമായി പരിഗണിക്കേണ്ടതാണ്. നികുതി അവകാശങ്ങളുടെ വലിയ ഭാഗം സംസ്ഥാനങ്ങൾക്ക് അടിയറവു വയ്‌ക്കേണ്ടിവന്നു. നികുതി സമ്പ്രദായത്തിന്റെ പോരായ്മ മൂലം ഇപ്പോഴും പ്രതീക്ഷിത വളർച്ചാനിരക്ക് കൈവരിക്കാൻ ജി.എസ്.ടിക്ക് കഴിഞ്ഞിട്ടില്ല. നഷ്ടപരിഹാരം അവസാനിപ്പിക്കുകയും ചെയ്തു. നഷ്ടപരിഹാര കാലാവധി നീട്ടണമെന്നത് എല്ലാ സംസ്ഥാനങ്ങളുടെയും ആവശ്യമാണ്. എന്നാൽ, നഷ്ടപരിഹാര സെസ് പിരിവ് കാലാവധിയായ 2026 മാർച്ചിനു ശേഷം ഇതു പരിഗണിക്കാമെന്നാണ് കേന്ദ്ര നിലപാട്.
വായ്പാ അനുമതി
നിഷേധം
വായ്പയെടുത്ത് വികസന ആവശ്യങ്ങൾക്കു വിനിയോഗിക്കാൻ നിയമപരമായി സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങളും കേന്ദ്രം നിഷേധിക്കുകയാണ്. ധന ഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാനങ്ങൾക്ക് ജി.എസ്.ഡി.പിയുടെ മൂന്നു ശതമാനവും,, കേന്ദ്രത്തിന് ജി.ഡി.പിയുടെ അഞ്ചു ശതമാനവും വായ്പയെടുക്കാം. സംസ്ഥാനങ്ങൾക്ക് വായ്പയെടുക്കാൻ കേന്ദ്രാനുമതി വേണം. കേരളത്തിന്റെ കാര്യത്തിൽ അനാവശ്യ കാരണങ്ങൾ ഉന്നയിച്ച് വായ്പയ്ക്ക് അനുമതി നിഷേധിക്കുകയാണ്. അഞ്ചു വർഷത്തിനകം ഏതാണ്ട് 1.07ലക്ഷം കോടി രൂപയുടെ വരുമാന സാദ്ധ്യതയാണ് ഇങ്ങനെ മുടക്കിയിട്ടുള്ളത്. അതേസമയം, പ്രാഥമിക കണക്കുകളിൽ 2023-24 ൽ കേന്ദ്ര സർക്കാർ എടുത്ത വായ്പ, ജി.ഡി.പിയുടെ 5.6 ശതമാനമാണു താനും!
കേന്ദ്ര- സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ വലിയ വിള്ളൽ അനുഭവപ്പെടുന്ന കാലഘട്ടത്തിലാണ് പതിനാറാം ധനകാര്യ കമ്മിഷൻ പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. നികുതിയുടെയും നികുതി വിഭജനത്തിന്റെയും ഘടന സംബന്ധിച്ച് കമ്മിഷൻ സമഗ്രമായ പരിശോധന നടത്തുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. അതിനനുസരിച്ചുള്ള നിവേദനം തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള സമഗ്രമായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ യോജിപ്പ് ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കേരളം മുൻകൈയെടുത്ത് സംഘടിപ്പിച്ച ധനകാര്യ മന്ത്രിമാരുടെ കോൺക്ലേവ് ഈ ദിശയിലുള്ള കൂട്ടായ പ്രവർത്തനത്തിന് ശക്തി പകരും.