
വാമനപുരം: വാമനപുരം നദി പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ മുന്നോട്ട്. ഇതിനായി 2022 ഡിസംബറിലെ ബഡ്ജറ്റിൽ 2 കോടി രൂപ അനുവദിച്ചിരുന്നു. പശ്ചിമഘട്ടത്തിലെ ചെമുഞ്ചിമൊട്ടയിൽ നിന്നാരംഭിച്ച് വാമനപുരം, അരുവിക്കര, ആറ്റിങ്ങൽ, ചിറയിൻകീഴ് മണ്ഡലങ്ങളിൽ കൂടി 88 കിലോമീറ്റർ ദൂരമൊഴുകി അഞ്ചുതെങ്ങിൽ അവസാനിക്കുന്ന നദിയാണ് വാമനപുരം നദി. ഈ നദിയുടെ സമഗ്രമായ പുനരുജ്ജീവനത്തിനായി തയ്യാറാക്കിയ വിശദമായ ഡി.പി.ആർ മുഖ്യമന്ത്രി പ്രകാശനം ചെയ്തിരുന്നു. വി.ശശി എം.എൽ.എ ചെയർമാനും ഡി.കെ.മുരളി എം.എൽ.എ കൺവീനറുമായ നദീജല സംരക്ഷണ സമിതിയും മറ്റ് ടെക്നിക്കൽ കമ്മിറ്റികളും രൂപീകരിച്ചു. ഈ പദ്ധതി പ്രകാരം നദിയുടെ പുനരുജ്ജീവന പദ്ധതിക്കായി ആദ്യഘട്ടമെന്ന നിലയിൽ നവകേരളം പദ്ധതിയിലുൾപ്പെടുത്തിയാണ് 2 കോടി രൂപ അനുവദിച്ചത്. ഡി.പി.ആറിൽ പറയുന്ന രീതിയിൽ പദ്ധതി പ്രാവർത്തികമായാൽ 720 കോടി രൂപയുടെ വികസനം സാദ്ധ്യമാകും. നദിയെ പുനരുജ്ജീവിപ്പിക്കണമെന്നും സംരക്ഷിക്കണമെന്നും വർഷങ്ങളായുള്ള പരിസ്ഥിതി പ്രവർത്തകരുടെയും പ്രദേശവാസികളുടെയും ആവശ്യത്തെ തുടർന്ന് സാദ്ധ്യതാപഠനം നടത്തിയിരുന്നു. വനമേഖല ഒഴിച്ചുള്ള എട്ടിടങ്ങളിലാണ് ഇക്കോ ടൂറിസം പദ്ധതികൾക്ക് സാദ്ധ്യതയുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോക്ടർ പ്രകാശ്, ലാൻഡ് യൂസേഴ്സ് ബോർഡ് കമ്മീഷണർ നിസാമുദ്ദീൻ, വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങുന്ന സമിതിയെയാണ് ഇതു സംബന്ധിച്ചുള്ള പഠനത്തിനായി ചുമതലപ്പെടുത്തിയത്.
പുനരുജ്ജീവനത്തിന് അനുവദിച്ചത്......... 2 കോടി
തുക അനുവദിച്ചത്......... 2022ൽ
റിപ്പോർട്ടിൽ പറയുന്നത്:
പുനരുജ്ജീവന പദ്ധതിയിലെ ഇക്കോ പാർക്ക്, സ്മാൾ ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്ടുകൾ, കൂടുതൽ കുടിവെള്ള പദ്ധതികൾ എന്നിവയ്ക്ക് സാദ്ധ്യതയുണ്ടെന്നും കൂടാതെ നദിയിൽ 5 വലിയ തടയണകൾ നിർമ്മിക്കുന്നതിനും നദിയുടെ നീർത്തട പദ്ധതിയിൽ വരുന്ന 456 കുളങ്ങളിൽ 250 എണ്ണം നവീകരിക്കുന്നതിനും 42 പ്രധാന തോടുകൾ സംരക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വാമനപുരം നദി :
ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസുകളിലൊന്നാണ് വാമനപുരം നദി. 1350 ദശലക്ഷം ഘനയടി ജലസമ്പത്തുണ്ടെന്നും ഇതിൽ 850 ദശലക്ഷം ഘനയടി ജലം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താമെന്നും നേരത്തെ പഠനങ്ങളിൽ വ്യക്തമാണ്. മതിയായ സംരക്ഷണമില്ലാതെയും നിരവധി ചൂഷണങ്ങളാലും നദി ശോഷിച്ചുകൊണ്ടിരിക്കുകയാണ്. മതിയായ തടയണകളില്ലാത്തതിനാൽ വേനലിൽ നീരൊഴുക്കും ദുർബലമായി.