മാവേലിക്കര : ജർമ്മനിയിലെ ബർലിനിൽ മാവേലിക്കര സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു. തട്ടാരമ്പലം പൊന്നോലയിൽ പരേതനായ ഡാനിയേലിന്റെയും ലില്ലി ഡാനിയേലിന്റെയും മകൻ ബിജുമോൻ എന്ന് വിളിക്കുന്ന ആദം ജോസഫ് (30) ആണ്കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 3പേരെ ബർലിൻ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബർലിൻ അപ്ലൈഡ് സയൻസ് യൂണിവേഴ്സിറ്റിയിൽ എം.എസ് സി കമ്പ്യൂട്ടർ സൈബർ സെക്യൂരിറ്റി കോഴ്സ് വിദ്യാർത്ഥിയായിരുന്ന ആദം പാർട്ട് ടൈമായി ഡെലിവറി ജോലിയും ചെയ്തിരുന്നു. ഈമാസം ഒന്നാം തീയതി മുതൽ ആദത്തെ കാണാതായതായി കൂടെ താമസിച്ചിരുന്നവർ ബർലിൻ പൊലീസിൽ പരാതി നൽകിയിരുന്നു. . 30ന് വൈകിട്ട് 3 മണിക്കാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. 1ന് പുലർച്ചെ 2 മണി ഫോൺ പ്രവർത്തിച്ചിരുന്നതായും കണ്ടെത്തി. ബന്ധുക്കൾ എംബസി മുഖേന പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആദം താമസിച്ചിരുന്ന വീട്ടിൽ പരിശോധന നടത്തുകയും വീട്ടിൽ നിന്ന് സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. രണ്ടാം തീയതി നീഗ്രോ വംശജനായ യുവാവ് ആദമിനെ കൊലപ്പെടുത്തി എന്ന് അറിയിച്ച് ബർലിൻ പൊലീസിൽ കീഴടങ്ങി. കൊലപാതകിയുടെ വീട്ടിൽ നിന്ന് ആദത്തിന്റെ മൃതദേഹവും കണ്ടെത്തി.
സ്വയരക്ഷയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് പറഞ്ഞാണ് കൊലപാതകി അഭിഭാഷകൻ മുഖേന ഹാജരായത്. എന്നാൽ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ കൂട്ടാളികളേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൃതദേഹത്തിൽ കുത്തേറ്റ നിരവധി പാടുകൾ ഉണ്ട്. കൊലപാതകാരണം വ്യക്തമല്ല.
ബഹറിനിൽ ഡിഫൻസ് വകുപ്പിൽ ഫാർമിസ്റ്റായി ജോലി ചെയ്യുന്ന ലില്ലി ഇന്ന് നാട്ടിൽ എത്തും. ഇവരുടെ സഹോദരിയുടെ തട്ടാരമ്പലത്തിലെ വീട്ടിലാണ് ആദം താമസിച്ചിരുന്നത്. മറ്റം സെന്റ് ജോൺസിലായുന്നു പ്രാഥമിക വിദ്യാഭ്യാസം. 15 മാസം മുമ്പാണ് പഠനത്തിനായി ജർമ്മനിയിലേക്ക് പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. സഹോദരൻ ഡാനിയേൽ ബി.എസ്സി വിദ്യാർത്ഥിയാണ്.
ആ ടിപ്പിൽ ദുരൂഹത
പാർട്ട് ടൈമായി ഡെലിവറി ജോലി ചെയ്തിരുന്ന ആദത്തിന് കഴിഞ്ഞ 28ന് വലിയ ഒരു തുക ടിപ്പ് ലഭിച്ചിരുന്നു. 500 യൂറോ (60,000 രൂപ) കിട്ടിയ വിവരം ആദം കൂട്ടുകാരേയും നാട്ടിലെ ബന്ധുക്കളേയും അറിയിച്ചിരുന്നു. ഈ സംഭവം ആദത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിലാണ് ബന്ധുക്കൾ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണസംഘത്തിന് കൈമാറുമെന്ന് ആദത്തിന്റെ ബന്ധുക്കൾ പറഞ്ഞു.