
കാട്ടാക്കട: കാട്ടാക്കട അഞ്ചുതെങ്ങിൽ മൂട്-വെള്ളമാനൂർക്കോണം റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. റോഡ് വക്കിലെ അശാസ്ത്രീയമായ നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് പരാതി. യാത്രാക്കാർക്ക് ദുരിതമായിട്ടും വെള്ളക്കെട്ട് മാറ്റാൻ ആരും നടപടിയെടുക്കുന്നില്ല. മഴക്കാലമായാൽ ഈറോഡിലൂടെ സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്.
നൂറോളം കുടുംബങ്ങളും എസ്.സി കോളനിയിലെ ആളുകളും അങ്കണവാടിയിലേക്ക് വരുന്നവരും തൂങ്ങാംപാറ പുതിയ ടൂറിസം പദ്ധതി പ്രദേശത്തേക്ക് പോകാനുമൊക്കെ അശ്രയമായുള്ള റോഡിൽ തൂവലൂർകോണം ഭാഗത്താണ് ഈ ദുരിതം. കാൽനട യാത്രയും ഇരുചക്ര വാഹന യാത്രയും ഇവിടെ സാഹസികമാണ്.
കഴിഞ്ഞ മൂന്ന് വർഷമായി ഈപ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട്. എന്നിട്ടും പരിഹാരം കാണാൻ പഞ്ചായത്തോ വാർഡ് മെമ്പറോ ശ്രമിക്കുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.
വെള്ളം ഒഴുകി പോകാൻ സൗകര്യമില്ല
ഈ പ്രദേശത്ത് സ്വകാര്യ വ്യക്തി പുരയിടം കെട്ടിയടച്ച് അശാസ്ത്രീയമായ നിർമ്മാണം നടത്തിയതാണ് വെള്ളക്കെട്ടിന് കാരണമായത്. റോഡിലെ വെള്ളം ഒഴുകി പോകാൻ സൗകര്യമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ചില പ്രാദേശിക നേതാക്കളുടെ ഒത്താശയോടെയാണ് സ്വകാര്യ വ്യക്തി പുരയിടത്തിൽ മണ്ണടിച്ചു അശാസ്ത്രീയ നിർമ്മാണം നടത്തിയതെന്നും നാട്ടുകാർ പറയുന്നു. അതെ സമയം വാർഡ് നവീകരണത്തിന്റെ ഭാഗമായി എസ്.സി/എസ്.ടി ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും വെള്ളക്കെട്ട് പരിഹരിക്കാനുള്ള പദ്ധതിപോലും ഇല്ലെന്നും ആരോപണമുണ്ട്.