
തിരുവനന്തപുരം: മണക്കാട് മുത്തുമാരി അമ്മൻ ക്ഷേത്രത്തിലെ ദേവീവിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച പൂജാരി പിടിയിൽ. പയറ്റുവിള കോട്ടുകാൽ സ്വദേശി അരുൺ (38)ആണ് ഫോർട്ട് പൊലീസിന്റെ പിടിയിലായത്. ക്ഷേത്രഭാരവാഹികളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിലായിരുന്ന ഇയാളെ മണ്ണന്തല ഭാഗത്തുനിന്നാണ് പിടികൂടിയത്. എ.ഡി.ജി.പി. എം.ആർ.അജിത്കുമാറിന്റെ കുടുംബക്ഷേത്രത്തിലാണ് മോഷണം നടന്നത്. കഴിഞ്ഞ ജൂണിൽ പൂന്തുറയിലെ ക്ഷേത്രത്തിൽനടന്ന മോഷണവുമായി ബന്ധപ്പെട്ട് ഇതേ പൂജാരിയെ ചോദ്യം ചെയ്തത് വിവാദമായിരുന്നു.
മുത്തുമാരി അമ്മൻ ക്ഷേത്രത്തിലെ മോഷണവിവരം ഒരുമാസം മുൻപാണ് ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത്. ശ്രീകോവിലിലെ ദേവീവിഗ്രഹത്തിൽ ചാർത്തിയിരുന്ന മൂന്ന് പവന്റെ മാല, അഞ്ച് ഗ്രാമിന്റെ ഒരു ജോഡി കമ്മൽ, മൂന്ന് ഗ്രാമിന്റെ ചന്ദ്രക്കല എന്നിവയാണ് മോഷണം പോയത്. വിഗ്രഹത്തിലുണ്ടായിരുന്ന മാലയുടെ കൊളുത്തുകൾ പൊട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട കമ്മിറ്റിക്കാർ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. തുടർന്ന് അരുണിനെ ചോദ്യം ചെയ്തപ്പോൾ പണത്തിന് അത്യാവശ്യമുണ്ടായപ്പോൾ എടുത്തതാണെന്നും തിരികെ നൽകാമെന്നും പരാതി നൽകരുതെന്നും അപേക്ഷിച്ചു. എന്നാൽ അടുത്തദിവസം മുതൽ ഇയാൾ പൂജയ്ക്ക് വരാതായി. ഫോൺ ഓഫ് ചെയ്ത് സ്ഥലത്തുനിന്ന് മുങ്ങിയതോടെയാണ് ശനിയാഴ്ച കമ്മിറ്റിക്കാർ ഫോർട്ട് പൊലീസിൽ പരാതി നൽകിയത്.
ഞായറാഴ്ച ഫോർട്ട് സ്‌റ്റേഷൻ എസ്.എച്ച്.ഒ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണന്തല ഭാഗത്ത് ഒളിവിൽകഴിഞ്ഞ ഇയാളെ പിടികൂടിയത്.
ആഭരണങ്ങളിൽ ചിലത് ചാലയിലെ സ്വർണക്കടയിൽ വിറ്റതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.