
അശോക്കുമാർ സംവിധാനം ചെയ്ത തിരനോട്ടമാണ് മോഹൻലാൽ ആദ്യം അഭിനയിച്ച ചിത്രമെങ്കിലും , ഫാസിൽ സംവിധാനം ചെയ്ത് നവോദയ നിർമ്മിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആണ് വഴിത്തിരിവായത് . ഇപ്പോൾ നടന്റെ വിപുലമായ അനുഭവസമ്പത്തുമായി മോഹൻലാൽ ബറോസ് എന്ന ചിത്രം സംവിധാനം ചെയ്തു. അതൊരു ഇന്റർനാഷണൽ സിനിമയാകും . മോഹൻലാലുമായുള്ള അഭിമുഖം എങ്ങനെ ഉണ്ടായിരുന്നു എന്നു ഒരുപാട് പേർ ചോദിക്കുന്നുണ്ട്. ആദ്യം സൂചിപ്പിച്ചതുപോലെ അതീവ ഹൃദ്യമായിരുന്നു.മോഹൻലാലുമായുള്ള ദീർഘ സംഭാഷണത്തിന്റെ അവസാന ഭാഗമാണ് ചുവടെ.
 ജഗതി ശ്രീകുമാർ? അദ്ദേഹത്തിന്റെ അഭിനയജീവിതത്തിൽ
ഒരു വിശ്രമം വന്നു?
വലിയ സങ്കടമാണ്. ഞാനും അമ്പിളിച്ചേട്ടനുമായി (ജഗതി ശ്രീകുമാർ) ചെയ്ത എത്രയോ കഥാപാത്രങ്ങൾ ...ടോം ആൻഡ് ജെറി പോലെയാണ് ഞങ്ങൾ പല സിനിമകളിലും അഭിനയിച്ചത്. ഈയിടെ ഒരു ചടങ്ങിന് അദ്ദേഹം വന്നിരുന്നു. വേറൊരു ആളായി മാറിപ്പോയി.
 വേണു നാഗവള്ളി?
ജെം ഒഫ് എ മാൻ. ഇവരൊക്കെ പോയതിന്റെ ശൂന്യത പറഞ്ഞറിയിക്കാനാവില്ല. തിരുവനന്തപുരത്തു
വരുമ്പോഴാണ് അതൊക്കെ വല്ലാതെ ഫീൽ ചെയ്യുന്നത്.
 ലോഹിതദാസ്?
അമ്മയുടെ ഒരു ജനറൽബോഡി മീറ്റിംഗിനിടെയാണ് അദ്ദേഹം നമ്മളെ പെട്ടെന്ന് വിട്ടുപോയത്.സ്‌ക്രിപ്റ്റിംഗിലൊക്കെ വലിയ കമ്മിറ്റ്‌മെന്റ് ഉള്ളയാളായിരുന്നു .അദ്ദേഹത്തിന്റെ സ്‌ക്രിപ്‌റ്റിൽ ഹിസ് ഹൈനസ് അബ്‌ദുള്ള, കിരീടം, ഭരതം, കമലദളം, ധനം തുടങ്ങി എത്ര സിനിമകൾ ഞാൻ ചെയ്തു . പുതിയ ആൾക്കാരുടെ കാര്യം നേരത്തെ ചോദിച്ചല്ലോ. ഇവരുടെയൊക്കെ അഭാവമാണ് ,ഇതുപോലുള്ള ആൾക്കാർ വരണം. എന്നാലേ നല്ല കഥാപാത്രങ്ങൾ ഉണ്ടാവുകയുള്ളു.
 ദീർഘകാലമായി തുടരുന്ന സൗഹൃദങ്ങളുടെ ആളാണ് താങ്കൾ. ശ്രീനിവാസനുമായുള്ള സൗഹൃദത്തിനു എന്തെങ്കിലും ഉലച്ചിൽ സംഭവിച്ചോ?
എനിക്കൊരു ഉലച്ചിലും സംഭവിച്ചിട്ടില്ല. അദ്ദേഹത്തിനും ഉണ്ടായിട്ടില്ല. അടുത്തകാലത്തു കണ്ടപ്പോഴും ഞങ്ങൾ സംസാരിച്ചു.
 ഇനി ഒരുമിച്ചൊരു സിനിമ?
ഒരുമിച്ച് ഞങ്ങളൊരു സിനിമ ചെയ്യാൻ തയ്യാറായതാണ്. 'വർഷങ്ങൾക്കുശേഷം' എന്ന സിനിമ. ഇപ്പോൾ പറയാമല്ലോ അതിൽ മുഖ്യ കഥാപാത്രങ്ങളുടെ വയസ്സായ ഭാഗം ഞങ്ങൾ ഒരുമിച്ചു ചെയ്യാനിരുന്നതാണ്. അദ്ദേഹത്തിന്റെ മകൻ വിനീത് അതിനു വലിയ താത്‌പര്യം എടുത്തിരുന്നു.എന്റെയടുത്തു വന്നു കഥ പറഞ്ഞപ്പോൾ എനിക്ക് അഭിനയിക്കാൻ ഒരു പ്രയാസവുമില്ലെന്നാണ് ഞാൻ പറഞ്ഞത്. പക്ഷേ ഫിസിക്കലായിട്ട് അതിന് ശ്രീനിക്കു പറ്റാതായി. ആക്ടറിന് ആരോഗ്യം എന്നു പറയുന്നത് വലിയ ഒരു കാര്യമാണ്. ആരോഗ്യമുണ്ടെങ്കിൽ 100 വയസായാലും അഭിനയിക്കാം. ക്ളിന്റ് ഈസ്റ്റ് വുഡ് ഈ പ്രായത്തിലും അഭിനയിക്കുന്നതിനൊപ്പം ഡയറക്ടുംചെയ്യുന്നില്ലേ. പണ്ടും ഞാൻ ശ്രീനിവാസനെ എല്ലാ ദിവസവും വിളിക്കുകയോ ഫോൺ ചെയ്യുകയോ ചെയ്യുമായിരുന്നില്ല. പക്ഷേ എല്ലാക്കാര്യവും അന്വേഷിക്കാറുണ്ട്. പ്രിയദർശനുമായും സത്യൻ അന്തിക്കാടുമായിട്ടും അദ്ദേഹത്തിന്റെ മകനുമായിട്ടും ഒക്കെ സംസാരിക്കും . അദ്ദേഹത്തിന്റെ മക്കൾ എപ്പോഴും വീട്ടിൽ വരുന്ന കുട്ടികളാണ്. എനിക്ക് അദ്ദേഹത്തോട് ഒരു തരത്തിലുമുള്ള നീരസമില്ല. എന്തിനാണ് നീരസം കൊണ്ടുനടക്കുന്നത്. നീരസം കൊണ്ടുനടന്നാൽ നമുക്കാണ് ബുദ്ധിമുട്ട് ഉണ്ടാകുക.
എം.ബി. സനൽകുമാർ?
നമ്മുടെ ജീവിതത്തിൽ ചില ആൾക്കാരെ, എന്താ പറയേണ്ടത് നമ്മുടെ അമ്മ, ഭാര്യ... സഹോദരൻ ഒക്കെ കിട്ടുന്നതുപോലെ എന്റെ സഹോദരനെപ്പോലെ ഞാൻ കണക്കാക്കുന്ന ഒരാളാണ്. എന്നെയും അതേപോലെ കണക്കാക്കുന്ന ആൾ. എന്റെ ഓഡിറ്റർ കൂടിയാണ്. നമ്മുടെ പേഴ്‌സണൽ ലൈഫിൽ ...
 ഒപ്പം നിൽക്കുന്ന ആളാണ്?
ഒപ്പം നിൽക്കുന്നുവെന്ന് പറഞ്ഞാൽ എല്ലാത്തിനും ഒപ്പം നിൽക്കുന്നുവെന്നല്ല. ശരിയായ കാര്യത്തിനുമാത്രം. നമ്മളിൽ ഒരു വീഴ‌്‌ച വന്നാൽ അത് വീഴ്ചയാണെന്നു പറഞ്ഞ് മനസിലാക്കി തരുന്നയാളാണല്ലോ സുഹൃത്ത്.
 ഭാര്യ സുചിത്ര സിനിമ കണ്ട് അഭിപ്രായം പറയുമോ?
അഭിപ്രായം പറയും. മോശം സിനിമയാണെങ്കിൽ മോശമാണെന്നും ഇഷ്ടമായില്ലെന്നും പറയാൻ അവർക്ക് മടിയൊന്നുമില്ല. കൂടുതലും അവർ ഫാമിലി ഓറിയന്റഡാണ്. കുട്ടികളുടെ കാര്യമൊക്കെയാണ്. നമ്മുടെ സിനിമാ ജീവിതത്തിൽ ഒരു ട്രബിളും തരാത്തയാളാണ്. ഒരുപാട് ട്രബിളാണല്ലോ സിനിമ. അതിന്റെ കൂടെ ഒരു ട്രബിൾ തരാത്തയാളാണ്.
പ്രണവ് അഭിനയിച്ചിട്ട് നന്നായോയെന്നു വന്നു ചോദിച്ചിട്ടുണ്ടോ?
അങ്ങനെയൊന്നും ചോദിക്കാറില്ല. അദ്ദേഹത്തിന് സിനിമയിൽ അഭിനയിക്കുന്നതുതന്നെ വലിയ മടിയായിരുന്നു. അവർ വേറൊരു തലത്തിൽ സഞ്ചരിക്കുന്നവരാണ്. ആ പ്രായത്തിൽ അങ്ങനെയൊക്കെ തോന്നിയിരുന്ന ഒരാളാണ് ഞാൻ. അത് അപ്പു (പ്രണവ്)ചെയ്യുന്നതു കാണുമ്പോൾ നമുക്കൊരു സമാധാനമുണ്ട്. ഒരുപാട് സിനിമകൾ വരുന്ന സമയം വെറുതെ കളയണോ എന്നു ഞാൻ ചോദിച്ചു. അയാൾ പറഞ്ഞു ഞാൻ വെറുതെയിരിക്കുകയല്ല ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് . ഒരു നോവൽ എഴുതുന്നു. മ്യൂസിക് കംപോസ് ചെയ്യുന്നു. നമ്മൾ വിചാരിക്കും വെറുതെ ഇങ്ങനെ നടക്കുകയാണെന്ന്. അങ്ങനെയല്ല. വളരെ അടുത്ത കാലത്ത് പാരിസിൽ നിന്ന് സ്‌പെയിൻ വരെ 1000 കിലോമീറ്റർ തനിച്ചു നടന്നു. കമിനോ വാക്ക് . സ്‌പിരിച്വൽ വാക്കാണ്. തനിച്ചു നടക്കുക എനിക്കു വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു. എനിക്കിനി പോയി നടക്കാൻ പറ്റില്ലല്ലോ . ആഗ്രഹമുണ്ട്. ആ ഒരു ട്രാവലിൽ അയാൾ എന്താണ് അച്ചീവ് ചെയ്തതെന്ന് അയാൾക്കേ അറിയു. ഒരുപാട് ആൾക്കാരെ മീറ്റ് ചെയ്യാം. താമസിക്കാൻ ഒരു സൗകര്യവുമുണ്ടാകില്ല . വഴിയിൽ കിടക്കാം. ടെന്റിൽ കിടക്കാം. പള്ളിയുടെ വരാന്തയിൽ കിടക്കാം. അങ്ങനെയുള്ള ഒരു അനുഭവമാണ്. നമ്മൾ സംസാരിക്കുമ്പോൾ അദ്ദേഹം ഇവിടെയില്ല. ജർമ്മനിയിലാണ്. അതൊരു ഡിഫറന്റ് വേൾഡാണ്. അവർ എൻജോയ് ചെയ്യുന്നു. നമ്മൾ എന്തിനാണ്. അവർ സിനിമയിൽ അഭിനയിക്കുന്നില്ല എന്നൊക്കെ പറയുന്നത് . അയാൾക്ക് ഇഷ്ടമുണ്ടെങ്കിൽ അഭിനയിക്കട്ടെ എന്നല്ലേ എനിക്ക് പറയാൻ പറ്റൂ.
മകൾ വിസ്മയ കവിത എഴുതിയിരുന്നല്ലോ. ഒരു പുസ്തകവും ഇറങ്ങിയിരുന്നു. പുതുതായി എന്തെങ്കിലും?
ആ പുസ്തകം ഇറങ്ങിയപ്പോഴാണ് ഞാൻ അറിഞ്ഞത്. നന്നായി പടം വരയ്ക്കുന്ന ആളാണ്. ഇപ്പോൾ ആ കുട്ടി മൊയ്തായി എന്നൊരു മാർഷ്യൽ ആർട്സ് പഠിച്ചുകൊണ്ടിരിക്കുകയാണ്.
 താങ്കൾക്ക് പണ്ട് എഴുത്തും പടം വരയുമൊക്കെ ഉണ്ടായിരുന്നല്ലോ?
ഇപ്പോഴും ഇടയ്ക്ക് പടം വരയ്ക്കും. നമ്മളൊക്കെ അങ്ങനെ ട്രെയിൻഡായ ആൾക്കാർ ഒന്നുമല്ലല്ലോ. നമ്മുടെ ഒരു ഇഷ്ടത്തിനു ചെയ്യുന്നുവെന്നേയുള്ളൂ.
പാട്ട് പടിക്കുന്നുണ്ടോ. പാടാനുള്ള ഒരു കഴിവും ദൈവം തന്നിട്ടുണ്ടല്ലോ?
എന്റെ അമ്മ നന്നായിട്ടു പാടുമായിരുന്നുവെന്ന് ഞാൻ പറഞ്ഞല്ലോ. പഠിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. പക്ഷേ ആ സമയത്ത് നമുക്ക് പാട്ട് പഠിക്കുക, അതിനുള്ള സാമ്പത്തിക ചുറ്റുപാടുണ്ടാവുക തുടങ്ങി ഒരുപാട് കാര്യങ്ങൾ ഉണ്ടല്ലോ. അതൊന്നും അങ്ങനെ ആ സമയത്തില്ല. നമ്മൾ ഒരു അഡ്ജസ്റ്റ്മെന്റിൽ അങ്ങനെ പാട്ടുപാടിപ്പോകുന്നയാളാണ്.
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങളടക്കം ഒരുപാട് കളക്ഷൻസ്ഉള്ളയാളാണ് ?
നമ്പൂതിരി സാറിന്റെ 150 ഓളം ചിത്രങ്ങൾ എന്റെ കൈയിലുണ്ട്. ഞാനതെല്ലാം നന്നായി ഫ്രെയിം ചെയ്ത് എന്റെ വീട്ടിൽ വച്ചിട്ടുണ്ട്. അല്ലാതെയും ഒരുപാട് ചിത്രങ്ങൾ എന്റെ കൈവശമുണ്ട്. എനിക്ക് അതെല്ലാം വലിയ മ്യൂസിയമായി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്റെ മാത്രമല്ല, മലയാള സിനിമയുടെ ഒരു മ്യൂസിയം ചെയ്യണമെന്നാണ് ആഗ്രഹം .ഇവയുടെ കസ്റ്റോഡിയൻ എന്നേ ഞാൻ പറയൂ. ഇത്തരം കാര്യങ്ങൾ ഒരു ട്രാവലിലൂടെയാണ് ഓരോരുത്തരുടെയും കൈകളിൽ എത്തുക നാളെ , ഇത് വേറൊരാളിന്റെ കൈകളിലേക്ക് പോകാം . അല്ലെങ്കിൽ നമ്മുടെ കുട്ടികൾക്കൊക്കെ അതിൽ വലിയ താത്പര്യം ഉണ്ടാകണം. എന്തായാലും എനിക്ക് അതിനോട് താത്പര്യം ഉണ്ട്. എന്റെയിലിപ്പോൾ ഒരു പക്ഷേ biggest painting, biggest statues ഉണ്ടാകാം. അതൊക്കെ ഓരോ സ്ഥലങ്ങളിൽ ഇരിക്കുകയാണ്. അതെങ്ങും പോകാതെ എല്ലാം ഒരു സ്ഥലത്തേക്ക് കൊണ്ടുവരണമെന്നാണ് ആഗ്രഹം. അടുത്ത കാലത്തുതന്നെ അതു ചെയ്യണം. മലയാള സിനിമയ്ക്കുപോലും അങ്ങനെയൊരു ഡോക്കുമെന്റേഷൻ ഇല്ല. നമ്മൾ ഒരു ഇൻഡസ്ട്രിയിൽ വർക്ക് ചെയ്തിട്ട് നമുക്ക് പറ്റുന്ന രീതിയിൽ എന്തെങ്കിലും തിരിച്ചുകൊടുത്തിട്ടുപോകണം. നല്ലരീതിയിൽ ചെയ്യാവുന്ന കാര്യമായിട്ട് തോന്നി. നല്ല ഒരു സ്ഥലത്തു തുടങ്ങണം.
മറ്റുള്ളവരോട് പെരുമാറുന്നകാര്യം പറഞ്ഞു. നമ്മളെക്കുറിച്ച് ഒരാൾ പറയുന്നതിൽ നല്ലകാര്യം എടുക്കുക, മോശം കാര്യം തള്ളുകയെന്നല്ലേ?
ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ട ഒരാളാണ് ഞാൻ. ഇപ്പോഴും . എന്താ ചെയ്യുക. ഒരു പ്രാെഫഷണൽ ഹസാർഡ് എന്നാണ് പറയുക.
തിരുവനന്തപുരത്തെക്കുറിച്ചുള്ള ഓർമ്മകൾ, മോഡൽ സ്കൂൾ, എം.ജി കോളേജ്, കോഫിഹൗസ്....?
എല്ലാം നല്ല ഓർമ്മകൾ ആണ്. എന്റെ അമ്മ എറണാകുളത്ത് വന്നിട്ട് എട്ടു വർഷമായി. സുഖമില്ല. അല്ലെങ്കിൽ തിരുവനന്തപുരത്ത് വരിക എന്ന് പറയുന്നത് വലിയ സന്തോഷമാണ്. ഇവിടെ വരുമ്പോൾ ഇപ്പോൾ വലിയ സങ്കടം തോന്നും. ഇവിടെ വന്നിട്ട് ഞാനൊരു ഹോട്ടലിൽ താമസിക്കുകയല്ലേ .
മുടവൻമുകളിലെ വീട്ടിൽ?
നമ്മളീ സംസാരിക്കുന്ന ദിവസവും രാവിലെ ഞാൻ പോയി. സനൽകുമാർ പ്രഭാതഭക്ഷണമൊക്കെ വാങ്ങി. ഞങ്ങൾ അവിടെയിരുന്ന് കഴിച്ചു. എന്റെ അച്ഛനും സഹോദരനും അവിടെയായിരുന്നല്ലോ. അവരെയൊക്കെ ഓർത്ത് തൊഴുതു. അമ്മ അവിടെയില്ലെന്ന് പറയുന്നത് വലിയ സങ്കടമാണ്. പണ്ട് എപ്പോൾ സമയം കിട്ടിയാലും ഞാൻ ഓടി വരുന്ന സ്ഥലമായിരുന്നു തിരുവനന്തപുരം.ഇവിടെ വരുമ്പോൾ
ഇപ്പോഴും മോഡൽ സ്കൂൾ വഴിയൊക്കെ പോയി ഒരു താങ്ക്സ് ഒക്കെ പറയും.
ടെറിട്ടോറിയൽ ആർമിക്കായി സമയം വിനിയോഗിക്കുന്നത്?
ഞാൻ എല്ലാവർഷവും പോകുമായിരുന്നു. കൊവിഡ് സമയത്ത് പോയില്ല. അവരും വേണ്ടെന്ന് പറഞ്ഞു. 122 TA എന്ന് പറയുന്നത് കേരളത്തിൽ കണ്ണൂരിലായിരുന്നു. അതിപ്പോൾ കോഴിക്കോട്ടേക്കു മാറി. മദ്രാസ് റെജിമെന്റിന്റെ കീഴിലുള്ളതാണ്. ഞാൻ പലപ്പോഴും പോയിരിക്കുന്നത് ജമ്മുവിലാണ്. ജമ്മുവിന്റെ ബോർഡറിലൊക്കെ പോകുമായിരുന്നു. അവരുടെ കൂടെ നിൽക്കും, സംസാരിക്കും. എനിക്ക് ഒരു ആർമിയുടെ സൈറ്റുണ്ട്. അതിൽ ആർമി, എയർഫോഴ്സ്, നേവി ഇതിലൊക്കെ എങ്ങനെയാണ് ജോയിൻ ചെയ്യേണ്ടത്. ഒഴിവുകൾ ഒക്കെ പോയിനോക്കാം. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്.ഞാൻ അതിൽ 17 വർഷമായി. ഇപ്പോൾ പുതുതായി വന്നിട്ടുള്ള ക്യാപ്‌ടൻ ഒക്കെ സല്യൂട്ട് ചെയ്തിട്ട് സാർ നിങ്ങൾ കാരണമാണ് ഞാൻ ആർമിയിൽ വന്നത്. നിങ്ങളുടെ സിനിമ കണ്ടിട്ടാണ്. എന്നൊക്ക പറയും .അങ്ങനെ ഇൻസ്‌പെയർ ചെയ്യാൻ പറ്റുന്നു. അതാണ് അവർക്ക് വേണ്ടത്.
ശ്രീകുമാരൻതമ്പിയുടെ പേരിലുള്ള അവാർഡ് നൽകി സംസാരിക്കുമ്പോൾ മോഹൻലാലിനോട് കേരളം കടപ്പെട്ടിരിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതൊക്കെ കേൾക്കുമ്പോൾ എന്ത് തോന്നുന്നു?
നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നാടിനു വേണ്ടി ചെയ്യണ്ടേ.അതാണ് ചെയ്യുന്നത്.അതൊന്നും ആരോടും പറയാറില്ല. . ഇങ്ങനെ സംസാരിച്ചതുകൊണ്ട് പറയുകയാണ്. കഴിഞ്ഞ പ്രളയത്തിന് തന്നെ പോകാൻ പറ്റാത്ത എത്രയോ സ്ഥലങ്ങൾ, ഊരുകളിലൊക്കെ ഏറ്റവും കൂടുതൽ ട്രാവൽ ചെയ്തത് വിശ്വശാന്തിയിലുള്ള (അച്ഛന്റെയും അമ്മയുടെയും പേരിലുള്ള ഫൗണ്ടേഷൻ) കുട്ടികളാണ്. ഭക്ഷണവും വസ്ത്രവും നൽകുക അങ്ങനെ പല കാര്യങ്ങളും.ഒരുപാട് കുട്ടികളെ പഠിപ്പിക്കുന്നു. അവർക്കൊക്കെ ജോലി കിട്ടുന്നുമുണ്ട്. സൊസൈറ്റിക്ക് നമ്മളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യണം.ചോദിച്ചതിനാൽ പറഞ്ഞെന്നേയുള്ളു.
(അവസാനിച്ചു)