ips

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കിയ ഉത്തരവിലെ അവ്യക്തത കാരണം മനോജ് എബ്രഹാമിന് ആ ചുമതല ഏറ്റെടുക്കാനായില്ല.എന്നാൽ, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ചുമതല അനൗദ്യോഗികമായി മനോജ് വഹിച്ചുതുടങ്ങിയിട്ടുണ്ട്.ഇന്റലിജൻസ് മേധാവിക്ക് നിയമസഭ സമ്മേളിക്കുന്നതിനിടെ ആ പദവി ഒഴിയാനാവില്ല.

ഇന്റലിജൻസ് തലപ്പത്ത് മറ്റേതെങ്കിലും എ.ഡി.ജി.പിയെ നിയമിക്കും വരെ തുടരേണ്ടി വരും.

പൊലീസിന്റെ വീഴ്ചകളടക്കം കണ്ടെത്തേണ്ടത് ഇന്റലിജൻസ് വിഭാഗമാണ്. അതിനാൽ ക്രമസമാധാനം,​ ഇന്റലിജൻസ് ചുമതലകളിൽ ഒരേ ഉദ്യോഗസ്ഥൻ പാടില്ല. ഇന്റലിജൻസിന് പുതിയ മേധാവിയെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രാദേശികമായി വിവരങ്ങൾ ശേഖരിക്കേണ്ടതിനാലും ബന്ധങ്ങളുണ്ടാക്കേണ്ടതിനാലും മലയാളിയെ നിയമിക്കാനാണ് സാദ്ധ്യത. എ.ഡി.ജി.പിമാരായ എസ്.ശ്രീജിത്ത് (പൊലീസ് ആസ്ഥാനം)​,​ പി.വിജയൻ (പൊലീസ് അക്കാഡമി)​ എന്നിവർക്കാണ് സാദ്ധ്യത. ജയിൽ മേധാവി ബൽറാംകുമാർ ഉപാദ്ധ്യായ,​ എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് എന്നിവരും പരിഗണനയിലാണ്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിനിമയിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ചും പൂരം കലക്കലിലെ ഗൂഢാലോചനയെക്കുറിച്ചും അന്വേഷണം നയിക്കുന്നതിനാൽ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേശിനെ ആ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നത് സർക്കാരിനെ കുഴയ്ക്കുന്നുണ്ട്. അജിത്കുമാർ ഇന്നലെ ബറ്റാലിയൻ ആസ്ഥാനത്തെ ഓഫീസിലെത്തി. നേരത്തേ ബറ്റാലിയന്റെ അധികചുമതല അജിത്തിനായിരുന്നു. അത് സ്ഥിരപ്പെടുത്തുകയാണ് ഇപ്പോൾ ചെയ്തത്.