തിരുവനന്തപുരം: ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയ 15കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. അന്വേഷണം ഇതുവരെ പൂർത്തിയായില്ലെങ്കിൽ റൂറൽ ഡിവൈ.എസ്.പിയുടെ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ കേസന്വേഷണം എത്രയും വേഗം പൂർത്തിയാക്കി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് റൂറൽ ജില്ലാ പൊലീസ് മേധാവിയോട് നിർദ്ദേശിച്ചു.

ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയതിന്റെ വിരോധത്തിലാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കാട്ടാക്കട ഡിവൈ.എസ്.പി കമ്മിഷനെ അറിയിച്ചു. പൂവച്ചലിൽ അരമണിക്കൂറോളം കാത്തുനിന്ന ശേഷം പ്രതി കഴിഞ്ഞവർഷം ആഗസ്റ്റ് 30ന് വൈകിട്ട് 5.30ഓടെ ക്ഷേത്രമൈതാനത്തിന് മുന്നിൽ സൈക്കിളിൽ ഇരിക്കുകയായിരുന്ന കുട്ടിയെ മനഃപുർവ്വം കാറിടിപ്പിക്കുകയായിരുന്നു.
ഇതേതുടർന്ന് കഴിഞ്ഞ വർഷം സെപ്തംബർ 11ന് പ്രതി പ്രിയരഞ്ജനെ കളിയിക്കാവിളയിൽ നിന്ന് അറസ്റ്റ് ചെയ്തു. കേസന്വേഷണം എത്രയും വേഗം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിക്കാമെന്ന് ഡിവൈ.എസ്. പി കമ്മിഷനെ അറിയിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.