വെള്ളറട: വെള്ളറടയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യത്തിന് നടപടിയായില്ല. ഗ്രാമപഞ്ചായത്ത് മലയോര ഗ്രാമങ്ങളുടെ ആസ്ഥാനമെന്ന നിലയിൽ വെള്ളറട കേന്ദ്രീകരിച്ച് ഫയർസ്റ്റേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനവും അധികൃതർക്ക് കൈമാറിയിട്ട് വർഷങ്ങളായി. വെള്ളറടയിലും പരിസര പ്രദേശങ്ങളിലും തീപിടിത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ കിലോമീറ്ററുകൾക്ക് അപ്പുറമുള്ള ഫയർ സ്റ്റേഷനുകളുടെ സഹായമാണ് തേടേണ്ടിവരുന്നത്. ഇത് അടിയന്തര ഘട്ടങ്ങളിൽ അപകടങ്ങളുടെ തോത് വർദ്ധിപ്പിക്കാൻ ഇടയാക്കുന്നതാണ്. വേനൽ കടുത്തതോടെ കാട്ടുതീയും വ്യാപകമായി പടർന്നുപിടിക്കും. ഫയർ ഫോഴ്സിനെ അറിയിച്ചാലും അത് വ്യാപകമാകുമ്പോൾ മാത്രമേ പാറശാലയിൽ നിന്നോ നെയ്യാറ്റിൻകരയിൽ നിന്നോ നെയ്യാർഡാമിൽ നിന്നോ എത്താൻ കഴിയൂ.

സേവനം അത്യാവശ്യം

ഫയർഫോഴ്സ് വെള്ളറടയിലെത്താൻ നെയ്യാറ്റിൻകരയിൽ നിന്നും 22 കിലോമീറ്ററും പാറശാലനിന്നും 16 കിലോമീറ്ററും നെയ്യാർ ഡാമിൽ നിന്നും 16 കിലോമീറ്ററും ദൂരമുണ്ട്. ഇവിടെ ഫയർ ഫോഴ്സ് എത്തുമ്പോഴേക്കും കാട്ടുതീ പടർന്ന് ഹെക്ടർ കണക്ക് റബർ പുരയടിങ്ങൾ കത്തിനശിക്കുക പതിവാണ്. വെള്ളറടയിൽ ഫയർ യൂണിറ്റ് സ്ഥാപിച്ചാൽ കുന്നത്തുകാൽ,​ ആര്യങ്കോട്,​ അമ്പൂരി,​ ഒറ്റശേഖരമംഗലം എന്നീ പഞ്ചായത്ത് പ്രദേശത്തെ ജനങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ സേവനം നൽകാൻ കഴിയുമായിരുന്നു. മലയോരമായതിനാൽ മിക്കപ്പോഴും ഫയർ ഫോഴ്സിന്റെ സേവനം അത്യാവശ്യമായും വരുന്നുണ്ട്.

നിവേദനങ്ങൾ സമർപ്പിച്ചിട്ടും

വെള്ളറടയിൽ പ്രധാന തീർത്ഥാടന കേന്ദ്രമായ കുരിശുമലയിൽ തീർത്ഥാടന വേളകളിൽ മറ്റു സ്ഥലങ്ങളിൽ നിന്നുമുള്ള ഫയർ യൂണിറ്റിന്റെ സേവനമാണ് ലഭിക്കുന്നത്. മലയോര പ്രദേശത്ത് അപകടങ്ങളും പ്രകൃതി ദുരന്തങ്ങളും ഏറെ സംഭവിക്കുമ്പോൾ അടിയന്തിര സേവനം നൽകാൻ കഴിയാതാവുകയാണ്. ഇത് മുന്നിൽക്കണ്ടാണ് വെള്ളറട ഗ്രാമപഞ്ചായത്ത് ഭരണസമിതികൾ ഗവൺമെന്റിന് നിവേദനങ്ങൾ സമർപ്പിച്ചത്.

വേനൽക്കാലങ്ങളിൽ വ്യാപകമായാണ് കാട്ടുതീ മലയോരത്ത് പടർന്നുപിടിക്കുന്നത്. ഇത് നിയന്ത്രിക്കാൻ സമീപത്തുതന്നെ ഫയർസ്റ്റേഷൻ ഉണ്ടെങ്കിൽ പ്രയോജനകരമാകുമായിരുന്നു.