നടപടിയുണ്ടാകുമെന്ന് ഡി.എഫ്.ഒ
കാട്ടാക്കട: സസ്‌പെൻഷനിലായിരുന്ന റേഞ്ച് ഓഫീസർ കോടതി ഉത്തരവുണ്ടെന്ന് കാട്ടി തിരികെ ജോലിയിൽ പ്രവേശിക്കാൻ നടത്തിയ നീക്കങ്ങൾ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ നാടകീയ സംഭവങ്ങൾക്കിടയാക്കി. കഴിഞ്ഞ കുറേക്കാലം പരുത്തിപ്പള്ളി റേഞ്ച് ഓഫീസറായിരുന്ന എൽ.സുധീഷ് കുമാറാണ് ഇന്നലെ റേഞ്ച് ഓഫീസറുടെ കസേരയിൽ അതിക്രമിച്ച് കയറിയിരുന്നത്. നിലവിൽ റേഞ്ച് ഓഫീസർ ശ്രീജുവിന്റെ നെയിം ബോർഡ് ഇളക്കിമാറ്റുകയും സുധീഷിന്റെ ബോർഡ‌് സ്ഥാപിക്കുകയും ചെയ്തു.
ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം.ജോലിയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സുധീഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തിരുന്നു.ഇതിനെതിരായ പരാതിയിൽ സസ്‌പെൻഷൻ പിൻവലിക്കാൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുധീഷ് കുമാർ ജോലിയിൽ പ്രവേശിക്കാനെത്തിയത്.
നിലവിലുള്ള റേഞ്ച് ഓഫീസർ എസ്.ശ്രീജു ഡി.എഫ്.ഒ അനിൽ ആന്റണി വിളിച്ചുചേർത്ത റേഞ്ച് ഓഫീസറുടെ മീറ്റംഗിലായിരുന്നു.ഈ സമയത്താണ് ഓഫീസിൽ അതിക്രമിച്ചു കയറിയിരിക്കുകയും നെയിംബോർഡ് മാറ്റിസ്ഥാപിക്കുകയും ചെയ്തത്. മറ്റ് ഉദ്യോഗസ്ഥർ ചോദ്യംചെയ്തെങ്കിലും അതൊന്നും വകവയ്ക്കാൻ അദ്ദേഹം തയ്യാറായില്ലെന്ന് ജീവനക്കാർ പറയുന്നു.ഇതിനിടയിൽ പാലോട് മീറ്റിംഗ് കഴിഞ്ഞ് സ്ഥലത്തെത്തിയ റേഞ്ച് ഓഫീസർ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടശേഷം കാട്ടാക്കട പൊലീസിൽ പരാതി നൽകി. തുടർന്ന് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും പിന്മാറാൻ സുധീഷ് കുമാർ തയ്യാറായില്ല.
ജോലിയിൽ പ്രവേശിക്കാനുള്ള മേലാധികാരികളുടെ ഉത്തരവില്ലാതെ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്ന് പൊലീസ് അറിയിച്ചെങ്കിലും വൈകിട്ട് നാലോടെയാണ് അദ്ദേഹം മടങ്ങിയത്.നിലവിലുള്ള റേഞ്ച് ഓഫീസറുടെ പരാതിയിൽ ഓഫീസിൽ അതിക്രമിച്ച കയറിയതിനും നെയിം ബോർഡുകൾ നശിപ്പിച്ചതിനും സുധീഷ് കുമാറിനെതിരെ കേസെടുക്കുമെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു. സംഭവത്തിൽ റേഞ്ച് ഓഫീസർ നൽകിയ റിപ്പോർട്ട് ഫോറസ്റ്റ് എ.സി.സി.എഫിന് കൈമാറിയിട്ടുണ്ടെന്നും അതിൽ വൈകാതെ നടപടിയുണ്ടാകുമെന്നും ഡി.എഫ്.ഒ അനിൽ ആന്റണി പറഞ്ഞു.