തിരുവനന്തപുരം: മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരനെ അദ്ധ്യാപിക മർദ്ദിച്ച സംഭവത്തിൽ സ്മാർട്ട് കിഡ്സ് പ്ലേസ്‌കൂൾ അടച്ചു പൂട്ടും. സ്‌കൂളിന്റെ പ്രവർത്തനം നിറുത്താൻ നോട്ടീസ് നൽകാൻ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്ത് നിയമാനുസൃതമല്ലാത്ത വിദ്യാലയങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത് കെ.ഇ.ആർ ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമ പ്രകാരവുമാണ്. ഈ നിബന്ധനകൾ പാലിക്കാതെ ചില വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിലുള്ള സ്‌കൂളാണ് മട്ടാഞ്ചേരി ശ്രീ കൊച്ചിൻ ഗുജറാത്തി മഹാജൻ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ സ്മാർട്ട് കിഡ്സ് പ്ലേ സ്‌കൂളെന്ന് മന്ത്രി പറഞ്ഞു.സീതാലക്ഷ്മി എന്ന അദ്ധ്യാപിക വിദ്യാർത്ഥിയെ ചൂരൽ കൊണ്ട് മർദ്ദിച്ചത് മന:സാക്ഷിക്ക് നിരക്കാത്തതും അദ്ധ്യാപകവൃത്തിക്ക് അപമാനകരവുമാണെന്നും മന്ത്രി പറഞ്ഞു. അദ്ധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.