തിരുവനന്തപുരം: തലസ്ഥാനത്തെ നവരാത്രി പൂജകളിൽ അനുഗ്രഹ പുണ്യം പകർന്ന നവരാത്രി വിഗ്രഹങ്ങളുടെ മടക്ക ഘോഷയാത്ര ആരംഭിച്ചു. പദ്മനാഭപുരത്തു നിന്നെത്തിച്ച നവരാത്രി വിഗ്രഹങ്ങൾ 9 ദിവസത്തെ പൂജകൾക്കും ഒരു ദിവസത്തെ നല്ലിരുപ്പിനും ശേഷമാണ് മടങ്ങുന്നത്. നാളെ പദ്മനാഭപുരത്ത് എത്തുന്ന വിഗ്രഹങ്ങളെ മാതൃക്ഷേത്രങ്ങളിലേക്ക് എത്തിക്കും.
ഇന്നലെ രാവിലെ നവരാത്രി മണ്ഡപത്തിൽ നിന്ന് കിള്ളിപ്പാലത്തേക്ക് തേവാരക്കെട്ട് സരസ്വതി ദേവിയെ ആനപ്പുറത്ത് എഴുന്നള്ളിച്ചു.ആര്യശാലയിൽ നിന്ന് കുമാര സ്വാമിയെയും ചെന്തിട്ട ക്ഷേത്രത്തിൽ നിന്ന് ശുചീന്ദ്രം മുന്നൂറ്റിനങ്കയെയും പല്ലക്കിൽ എഴുന്നള്ളിച്ചു.കിള്ളിപ്പാലത്ത് 3 വിഗ്രഹങ്ങളും സംഗമിച്ചു.കേരള,തമിഴ്നാട് പൊലീസ് സേനകൾ സംയുക്ത ഗാർഡ് ഓഫ് ഓണർ നൽകി.ശേഷമാണ് തിരിച്ചെഴുന്നള്ളത്ത് തുടങ്ങിയത്. ഇതിനു മുൻപേ വെള്ളിക്കുതിരയെ പട്ടിൽ പൊതിഞ്ഞ് കുമാരകോവിലിലേക്ക് കൊണ്ടുപോയി. ഇന്നലെ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിഗ്രഹങ്ങളെ ഇറക്കി പൂജ നടത്തി. ഇന്ന് കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലാണ് ഇറക്കി പൂജ. നാളെ ഘോഷയാത്ര പദ്മനാഭപുരത്ത് എത്തും.