തിരുവനന്തപുരം: കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി 10 കോടി രൂപ ചെലവിൽ കോഴിയിറച്ചി സംസ്‌കരണ യൂണിറ്റിന്റെയും മാലിന്യ സംസ്‌കരണത്തിനുള്ള ഡ്രൈ റെൻഡറിംഗ് യൂണിറ്റിന്റെയും നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയുടെ മീറ്റ്സ് ആൻഡ് ബൈറ്റ്സ് ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
എം.പി.ഐ ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിലൂടെ നിരവധി പേർക്ക് തൊഴിലുറപ്പാക്കാനാകും. പാൽ,മുട്ട,ഇറച്ചി ഉത്പാദനത്തിൽ സ്വയംപര്യാപ്‌തത നേടുകയാണ് സർക്കാർ ലക്ഷ്യം. ഇതിന്റെ ഭാഗമായി 32 കോടി രൂപ ചെലവിൽ ഇടയാറിൽ നിർമ്മിച്ച പ്ലാന്റിലൂടെ 7800 മെട്രിക് ടൺ ഇറച്ചിയാണ് ഉത്പാദിപ്പിക്കുന്നത്. ഏരൂരിലെ പ്ലാന്റിൽ പ്രതിദിനം നാല് മെട്രിക് ടൺ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ ഫ്രാഞ്ചൈസി സംരംഭകർക്കുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണം ചെയ്‌തു.

ഫ്രോസൺ ഇറച്ചി ഉത്പന്നങ്ങൾക്കു പുറമേ എം.പി.ഐ ബ്രാൻഡ് ചിൽഡ്/ഫ്രെഷ് ഇറച്ചി സംസ്‌കരിച്ച് വിതരണം നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നത്. ആദ്യഘട്ടമായി തിരുവനന്തപുരം മുതൽ തൃശൂർ വരെ 250 ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകളാണ് ഉദ്ദേശിക്കുന്നത്. തുടർന്ന് മറ്റു ജില്ലകളിൽ നടപ്പിലാക്കും. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനായി. എം.പി.ഐ ചെയർമാൻ ഇ.കെ. ശിവൻ, എം.ഡി സലിൽ കുട്ടി, ഡയറക്ടർ കെ.എസ്.മോഹൻ,കോർപ്പറേഷൻ കൗൺസിലർ പാളയം രാജൻ തുടങ്ങിയവർ പങ്കെടുത്തു.